

തൃപ്രയാർ: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന ജോയിന്റ് ആർ.ടി.ഒ.യെ തിരിച്ചറിയാതെ തർക്കിക്കുകയും പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്ത ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത ശിക്ഷാ നടപടി. മോശം പെരുമാറ്റത്തിനും വിവിധ നിയമലംഘനങ്ങൾക്കും ബസിന് 9,000 രൂപ പിഴ ചുമത്തുകയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആരിഫിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന എടക്കളത്തൂർ ബസിലെ ജീവനക്കാരാണ്, ബസിലുണ്ടായിരുന്ന യാത്രക്കാരി തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുള ആണെന്നറിയാതെ കുടുങ്ങിയത്.
പാതിവഴിയിൽ ഇറക്കിവിടാൻ ഭീഷണി
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.45-ഓടെയായിരുന്നു നാടകീയമായ സംഭവങ്ങളുടെ തുടക്കം. തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് പോകാനായി ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുള സാധാരണ യാത്രക്കാരിയായി ബസിൽ കയറുകയായിരുന്നു. കണ്ടക്ടർ ടിക്കറ്റ് നൽകുന്നതിനിടെ, ബസ് തൃശ്ശൂരിലേക്ക് പോകില്ലെന്നും എല്ലാവരും കാഞ്ഞാണിയിൽ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. തൃശ്ശൂരിലേക്ക് ബോർഡ് വെച്ച് സർവീസ് നടത്തുന്ന ബസിൽ നിന്ന് പാതിവഴിയിൽ ഇറങ്ങാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ജോയിന്റ് ആർ.ടി.ഒ.യും മറ്റ് യാത്രക്കാരും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.
പെർമിറ്റ് തൃശ്ശൂർ വരെയാണല്ലോ എന്ന് ചോദിച്ച ജോയിന്റ് ആർ.ടി.ഒ.യോട് കണ്ടക്ടർ അത്യന്തം ധാർഷ്ട്യത്തോടെയാണ് മറുപടി നൽകിയത്. കാഞ്ഞാണിയിൽ നിർബന്ധമായും ഇറക്കിവിടുമെന്ന് കണ്ടക്ടർ ഭീഷണി മുഴക്കിയെങ്കിലും ഉദ്യോഗസ്ഥയും യാത്രക്കാരും ഉറച്ച നിലപാടെടുത്തതോടെ ജീവനക്കാർക്ക് തൃശ്ശൂർ വരെ സർവീസ് നടത്തേണ്ടി വന്നു.
ലൈസൻസില്ലാത്ത കണ്ടക്ടറും നിയമലംഘനങ്ങളും
യാത്രയ്ക്കിടയിൽ ബസിനുള്ളിലെ നിരവധി ഗുരുതരമായ നിയമലംഘനങ്ങൾ ജോയിന്റ് ആർ.ടി.ഒ. നേരിട്ട് കണ്ടെത്തുകയുണ്ടായി. തൃപ്രയാർ മുതൽ തൃശ്ശൂർ വരെയുള്ള യാത്രയിലുടനീളം ബസിന്റെ വാതിൽ അടയ്ക്കാതെ അപകടകരമായ രീതിയിലാണ് സർവീസ് നടത്തിയത്. ഇതിനെല്ലാം പുറമെ, കണ്ടക്ടറുടെ ലൈസൻസ് ഇല്ലാത്ത ഒരു 'ഡോർ ചെക്കർ' ആയിരുന്നു ബസിൽ കണ്ടക്ടറുടെ ജോലി ചെയ്തിരുന്നത്. ടിക്കറ്റ് എങ്ങനെ നൽകണമെന്നോ ടിക്കറ്റ് മെഷീൻ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നോ പോലും ഇയാൾക്ക് അറിയുമായിരുന്നില്ല.
സംഭവത്തെക്കുറിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ജി. നിശാന്ത് വിശദമായ അന്വേഷണം നടത്തി. ഈ ബസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നത് പതിവാണെന്ന് അന്വേഷണത്തിൽ വ്യക്തമായി ബോധ്യപ്പെട്ടതോടെയാണ് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates