

തൃശൂർ: തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേകോവിലകം) വെറുമൊരു മ്യൂസിയമല്ല, മറിച്ച് കൊച്ചി രാജവംശത്തിന്റെ പ്രൗഢിയും ചരിത്രവും ഇന്നും വിസ്മരിക്കാതെ സൂക്ഷിക്കുന്ന ഒരു കാലമുദ്രയാണ്. കൊച്ചി രാജവംശത്തിന്റെ ഔദ്യോഗിക തലസ്ഥാനം തൃപ്പൂണിത്തുറയാണെങ്കിലും, ആ രാജവംശത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരി രാമവർമ്മ ശക്തൻ തമ്പുരാന് തൃശൂരിനോട് എന്നും വലിയൊരു മമതയുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ചെലവഴിച്ചത് ഈ കൊട്ടാരത്തിലായിരുന്നു.
ജനിച്ചയുടനെ അമ്മയെ നഷ്ടപ്പെട്ട രാമവർമ്മയെ വളർന്നത് ചെറിയമ്മയുടെ തണലിലായിരുന്നു. തമ്പുരാൻ അൽപ്പായുസ്സായിരിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ അശോകേശ്വരം ശിവക്ഷേത്രത്തിലെ സന്യാസിയുടെ ഉപദേശപ്രകാരം ശിവഭജനം കൊണ്ട് അദ്ദേഹം മറികടന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ആറാട്ടുപുഴ പൂരത്തിന് നേരിട്ട അപമാനത്തിന് പകരം വിശ്വപ്രസിദ്ധമായ തൃശൂർ പൂരം സൃഷ്ടിച്ചാണ് അദ്ദേഹം തൃശൂർക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത്. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്ത കുഴിമാടം ഇന്നും കൊട്ടാരവളപ്പിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
സർക്കാർ ഏറ്റെടുത്ത കൊട്ടാരക്കെട്ടിനെ മ്യൂസിയമാക്കി മാറ്റിയപ്പോൾ അതിന്റെ പ്രൗഢിക്ക് ഒട്ടും കോട്ടം തട്ടിയില്ല. പുരാവസ്തു വകുപ്പ് ക്യൂറേറ്റർ ബാലമോഹനന്റെ നേതൃത്വത്തിൽ നടന്ന നവീകരണ പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധയാണ് പുലർത്തിയത്. വൈദ്യുതി ലൈനുകൾക്കായി ചുവരുകൾ തുളക്കുന്നത് ഒഴിവാക്കി, പകരം ചുവരുകൾക്ക് ശർക്കരക്കൂട്ടു തന്നെ ഉപയോഗിച്ചുള്ള മിനുക്കുപണികളാണ് നടത്തിയത്. കേരളത്തിലെ വിവിധ മ്യൂസിയങ്ങളിൽ കൂട്ടിയിട്ടിരുന്ന അപൂർവ്വ വസ്തുക്കൾ ഇവിടെ എത്തിച്ചു. കൊച്ചി രാജാക്കന്മാരുടെ ഡർബാർ വേഷങ്ങൾ, സിംഹാസനം, പള്ളിവാൾ, വിപുലമായ നാണയശേഖരം എന്നിവ ഇവിടെ പ്രദർശനത്തിനുണ്ട്. മ്യൂസിയമാക്കുന്നതിനു മുൻപ് നടുമുറ്റത്തെ മുല്ലത്തറയിൽ ഉണ്ടായിരുന്ന പഴയന്നൂർ ഭഗവതിയുടെ വിഗ്രഹം, നിത്യപൂജ മുടങ്ങരുതെന്ന നിയമപ്രകാരം രാജകുടുംബം ആവാഹിച്ചു കൊണ്ടുപോവുകയായിരുന്നു.
മ്യൂസിയം നിർമ്മാണ വേളകളിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന അവിശ്വസനീയമായ ചില അനുഭവങ്ങളെക്കുറിച്ച് ക്യൂറേറ്റർ ബാലമോഹൻ ഓർക്കുന്നു. കൊട്ടാരവളപ്പിലെ സർപ്പക്കാവിൽ നിന്ന് ഒരു വലിയ പാമ്പ് ഇഴഞ്ഞു വന്ന് നടുമുറ്റത്ത് ചുരുണ്ടുകിടക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ആരെയും ഉപദ്രവിക്കാത്ത ആ സർപ്പത്തെ ബക്കറ്റിലാക്കി വീണ്ടും കാവിലേക്ക് വിടുമായിരുന്നു. ഇതിലും വിചിത്രമായിരുന്നു രാത്രിയിലെ അനുഭവങ്ങൾ. ഒരു രാത്രി വാച്ച്മാൻ പതറിയ ശബ്ദത്തോടെ വിളിച്ചുണർത്തി പറഞ്ഞു, "സാർ, കൊട്ടാരത്തിനുള്ളിൽ നിന്ന് ചിലങ്കയുടെ ശബ്ദം കേൾക്കുന്നു!". ആവേശത്തോടെ കൊട്ടാരത്തിൽ ചെന്ന് പരിശോധിച്ചപ്പോൾ ചിലങ്ക കിലുക്കി നടക്കുന്ന ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു. ഇത്തരം അനുഭവങ്ങൾ പല പഴയ കൊട്ടാരങ്ങൾ നവീകരിക്കുമ്പോഴും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
ശക്തൻ തമ്പുരാൻ അന്ത്യശ്വാസം വലിച്ച കട്ടിൽ, മ്യൂസിയത്തിന്റെ മുകളിലത്തെ നിലയിലെ വടക്കേമുറിയിൽ അതുപോലെ തന്നെ സംരക്ഷിച്ചിരിക്കുന്നു. നഗരത്തിരക്കുകൾക്കിടയിൽ പച്ചപ്പിന്റെ സുഖശീതളിമയുമൊരുക്കി, ചരിത്രം ഒളിമങ്ങാതെ സന്ദർശകരെ കാത്തിരിക്കുകയാണ് ഈ കൊട്ടാരക്കെട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates