

തൃശ്ശൂർ: കഴിഞ്ഞ പുലിക്കളിക്ക് കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷത്തോടടുത്തിട്ടും ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ വേറിട്ട പ്രതിഷേധം. കൗൺസിൽ യോഗത്തിലേക്ക് പുലിമുഖം ധരിച്ചെത്തിയാണ് എൽഡിഎഫ് കൗൺസിലർമാർ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. കേന്ദ്ര ധനസഹായം വൈകുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കൗൺസിലിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്.
പുലിക്കളിയിൽ പങ്കെടുത്ത ഓരോ സംഘത്തിനും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഈ ഫണ്ട് ഇതുവരെയും പുലിക്കളി സംഘങ്ങൾക്ക് ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ബിജെപി കൗൺസിലർമാരും സഭയിൽ രംഗത്തുവന്നു. കേന്ദ്ര നിർദ്ദേശം പാലിച്ചെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു എന്നാൽ സാംസ്കാരിക കൂട്ടായ്മകൾക്ക് അർഹതപ്പെട്ട തുക ഉടൻ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ ഇടതുപക്ഷ കൗൺസിലർമാർ ഉറച്ചുനിന്നതോടെ കൗൺസിൽ യോഗം പ്രകോപിതമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates