

തൃശൂർ: പുരാണകഥകൾ പാടി കുമ്മിയടിച്ച് ഊരുചുറ്റാൻ തൃശൂരിന്റെ തെരുവുകളിൽ ഓണക്കാലത്ത് വീണ്ടും കുമ്മാട്ടികൾ ഇറങ്ങും. ഉത്രാടം മുതൽ മൂന്നോണം വരെയുള്ള ദിവസങ്ങളിൽ തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ ശിവഭൂതഗണങ്ങളായ കുമ്മാട്ടികൾ ആടിയെത്തും. തൃശൂരിന്റെ സ്വന്തം കലാരൂപമായ കുമ്മാട്ടിക്കളിക്ക് ദേവീദേവന്മാരുടെ പരിവേഷമുണ്ടെങ്കിലും, ഈ പരമ്പരാഗത കലാരൂപത്തിന് പിന്നിൽ വലിയൊരു സങ്കടക്കഥ കൂടിയുണ്ട്.
കാലം മാറുന്നതിനനുസരിച്ച് കുമ്മാട്ടിവേഷത്തിലെ പ്രധാന ഘടകമായ പർപ്പടകപ്പുല്ലിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് ഇവർ നേരിടുന്ന പ്രധാന പ്രതിസന്ധി. ദേഹമാസകലം പുല്ലുകൊണ്ട് മൂടിയ രൂപത്തിലാണ് കുമ്മാട്ടികൾ ജനങ്ങൾക്ക് മുന്നിലെത്തുന്നത്. ഓണക്കാലമായാൽ കുമ്മാട്ടി സംഘങ്ങളുടെ പ്രധാന ജോലി ഈ പുല്ല് ലഭിക്കുന്ന സ്ഥലങ്ങൾ തേടിപ്പിടിക്കുക എന്നതാണ്.
തൃശൂരിൽ നിന്ന് ആലപ്പുഴയിലേക്കും തമിഴ്‌നാട്ടിലേക്കും വരെ പുല്ല് തേടിയുള്ള യാത്ര നീളുന്നു. ദിവസങ്ങളോളം നീളുന്ന ഈ യാത്രകൾക്കായി വലിയ തുകയും അധ്വാനവുമാണ് വേണ്ട് വന്നത്. വെട്ടിമാറ്റിയ പുല്ല് വാടാതെ വേണം നാട്ടിലെത്തിക്കാൻ. ചില സംഘങ്ങൾ സ്വന്തമായി പുല്ല് നട്ടുവളർത്താനും ശ്രമിക്കുന്നുണ്ട്. ഒരു കുമ്മാട്ടിക്ക് വേഷം കെട്ടാനും പുല്ല് തയ്യാറാക്കാനുമായി അയ്യായിരത്തിലധികം രൂപ ചെലവ് വരുന്നുണ്ടെന്ന് കലാകാരന്മാർ പറയുന്നു.
സാധാരണ വെട്ടുകല്ലുള്ള ഈർപ്പം കുറഞ്ഞ ഇടങ്ങളിലോ ചെമ്മണ്ണുള്ള പ്രദേശങ്ങളിലോ ആണ് പർപ്പടകപ്പുല്ല് നന്നായി വളരുന്നത്. എന്നാൽ ഗ്രാമങ്ങളിൽ കുന്നിടിക്കൽ വ്യാപകമായതോടെ പർപ്പടകപ്പുല്ല് അപ്രത്യക്ഷമായിത്തുടങ്ങി. ഇത് കുമ്മാട്ടിക്കളി എന്ന കലാരൂപത്തിന്റെ നിലനിൽപ്പിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
കിരാതവേഷത്തിൽ ശിവപാർവ്വതിമാർ തങ്ങളുടെ ഭക്തരെ കാണാനിറങ്ങിയപ്പോൾ അവരെ അനുഗമിച്ച ഭൂതഗണങ്ങളാണ് കുമ്മാട്ടികൾ എന്നാണ് വിശ്വാസം. തൃശൂരിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമായ കിഴക്കുംപാട്ടുകരയിലെ വടക്കുംമുറി, കിഴക്കുംമുറി കുമ്മാട്ടികളും പൃഥ്വി, നെല്ലങ്കര കുമ്മാട്ടി സംഘങ്ങളും ഇത്തവണത്തെ ഓണം കളറാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ശിവൻ, ഹനുമാൻ, സുഗ്രീവൻ, ബാലി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലാണ് ഇത്തവണയും കുമ്മാട്ടികൾ തെരുവിലിറങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates