

1.
നിനക്ക് കുട്ടികളെ ഇഷ്ടമാണോ?
അതെ. നിനക്കോ?
ഭയങ്കര ഇഷ്ടമാണ്.
അവർ നിഷ്‌കളങ്കരാണ്.
മയൊണൈസ് പോലെ മൃദു.
തത്തമ്മ കൊഞ്ചൽ.
പൂവിരലുകൾ.
തേൻകവിൾ.
ഓമനത്തം.
നീ ഷെയർ ചെയ്ത വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ക്രിസ്മസ് ഗാനം പാടുന്ന പെൺകുട്ടിയുടേതാണോ?
അല്ല. പരിസ്ഥിതി പ്രസംഗം നടത്തുന്ന ആൺകുട്ടിയുടെ.
ഓ, അതൊരു അഞ്ചാം ക്ലാസുകാരനാണ്. നിന്റെ
പ്രൊഫൈൽ നിറച്ചും കുട്ടികളാണല്ലോ?
അതെ. ലോകം മുഴുവനുമുള്ള കുട്ടികൾ. നീ ഷെയർ ചെയ്ത ഒരു വീഡിയോയിൽ ദേഹം പൊള്ളിയ ഒരു പെൺകുട്ടിയെ കണ്ടു.
ഏതോ യുദ്ധരംഗത്തുനിന്നുള്ള കുട്ടി.
അതെ. സുന്ദരിയാണ്.
അതെ. സുന്ദരിയായിരുന്നു.
നിനക്ക് പാട്ടുപാടുന്ന കുട്ടികളെയാണോ പ്രസംഗിക്കുന്ന കുട്ടികളെയാണോ ഇഷ്ടം.
എല്ലാത്തിനേയും. കാരണം അവർ കുട്ടികളാണ്.
നിനക്ക് കുട്ടികൾ ഉണ്ടോ?
ഇല്ല. നിനക്കുണ്ടോ?
ഇല്ല. അതാണ് നമുക്ക് അവരെ ഇഷ്ടം.
നീ പുരുഷനോ സ്ത്രീയോ?
ഞാൻ സ്ത്രീ. നീയോ?
പുരുഷൻ. ഞാൻ നിനക്കൊരു വീഡിയോ അയച്ചുതരാം. ഷെയർ ചെയ്യരുത്.
ഇല്ല.
2.
Children of heaven എന്ന ഇൻസ്റ്റ അക്കൗണ്ടിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. അത് നിറച്ചും കുട്ടികളാണ്.
ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾ. ഇപ്പോൾ പെറ്റുവീണതു മുതൽ കൗമാരം തൊട്ടു തുടങ്ങിയവർവരെ. നിറയെ കുട്ടികളുള്ള ആരാമം. അതിലേയ്ക്ക് കടന്നുചെല്ലുന്നവർ സന്തോഷംകൊണ്ട് മതിമറക്കും. ഒരിക്കൽക്കൂടി കുഞ്ഞാവാൻ കൊതിക്കും. കുഞ്ഞുങ്ങൾ കൊഞ്ചുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ലക്ഷക്കണക്കിനു മനുഷ്യരാണ് അത് കാണുന്നത്.
മനുഷ്യൻ പൂർണ്ണ സൗന്ദര്യത്തിലിരിക്കുന്നത് കുഞ്ഞായിരിക്കുമ്പോഴാണ്. കുഞ്ഞുങ്ങളും ദൈവവും തമ്മിൽ ഒരു വ്യത്യാസവുമില്ല. രണ്ടും മൃദു. കളങ്കരഹിതം. പടുസ്പർശമേൽക്കാത്ത വിശുദ്ധി.
ആയിരക്കണക്കിനു മനുഷ്യർ ആ പേജ് ഫോളോ ചെയ്യുന്നു. നിർവികല്പമായ ആനന്ദം അനുഭവിക്കുന്നു.
3.
വീഡിയോ ഇഷ്ടപ്പെട്ടോ?
ഉം. പക്ഷേ, ആ കുഞ്ഞ് എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല.
എനിക്കും മനസ്സിലായിട്ടില്ല. ഏതോ ആഫ്രിക്കൻ ഭാഷയാണ്.
അതിന്റെ കൈവെള്ളയിലും മുഖത്തും ചില മുറിപ്പാടുകൾ കണ്ടു.
ശരിയാണ്. ആരെങ്കിലും അതിനെ പീഡിപ്പിച്ചിട്ടുണ്ടാവും.
കഷ്ടം. എന്ത് ദുരന്തമാണിത്. അത്തരം വീഡിയോസ് വേറെ ഉണ്ടോ?
ഉണ്ട്. അയക്കാം. പക്ഷേ, ഷെയർ ചെയ്യരുത്.
ഒരിക്കലുമില്ല.
അയച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടാൽ പറയണേ.
ഷുവർ.
4.
ചിൽഡ്രൻ ഓഫ് ഹെവൻ ഗ്രൂപ്പിൽ യുദ്ധക്കെടുതികൾ അനുഭവിക്കുന്ന കുട്ടികൾക്കുവേണ്ടി ഫണ്ട് കളക്ഷൻ ആരംഭിച്ചു. പണം യുണിസെഫിനു കൈമാറും. മുറിവേറ്റ കുട്ടികളുടെ ചിത്രങ്ങൾ. അവരുടെ നിലവിളികൾ. വിശന്നുകരയുന്ന കുഞ്ഞു ങ്ങൾ. അവയവങ്ങൾ അറ്റുപോയവർ. ആരുമില്ലാത്തവർ. അരക്ഷിതമായ ലോകം ആ ചെറുചതുരത്തിൽ നീങ്ങിക്കൊണ്ടിരുന്നു. അന്നു മുതൽ ഗ്രൂപ്പ് സങ്കടക്കടലായി. ലോകത്തിന്റെ സകല കോണുകളിലും കുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. ബ്രഡ് വിതരണം ചെയ്യുന്ന സന്നദ്ധസേവകർക്കു മുന്നിൽ പ്രാർത്ഥനയോടെ അവർ കൈകൂപ്പി നിൽക്കുന്നു. ആ സമയം അവരുടെ കുഞ്ഞുകണ്ണുകളിൽ പ്രതീക്ഷയും ദുരിതവും ഒന്നിച്ച് തെളിയുന്നു. മനുഷ്യനിർമ്മിത ദുരന്തങ്ങൾ.
കുട്ടികളെ സ്നേഹിക്കുന്ന മനുഷ്യർക്ക് കണ്ണീരടങ്ങിയില്ല. എല്ലാവരും സ്വരുക്കൂട്ടിവച്ചതിൽ പങ്ക് കൊടുത്തു. കുഞ്ഞുങ്ങൾക്കുവേണ്ടി കേണു പ്രാർത്ഥിച്ചു.
5.
നീയെത്ര കൊടുത്തു.
പതിനായിരം. നീയോ?
പതിനായിരം. ആട്ടെ, ആ വീഡിയോ നിനക്കിഷ്ടപ്പെട്ടോ?
ഭയങ്കരമായി. ആ കുട്ടിയെ അയാൾ എന്തൊക്കെ ചെയ്യുന്നു.
അതെ. എന്നിട്ടും ആ കുട്ടി ഒന്നും പ്രതികരിക്കുന്നില്ല.
അതാണ്. പരിശീലിപ്പിക്കപ്പെട്ട കുട്ടിയാണെന്നു തോന്നും.
വേറെ ഉണ്ടോ?
ഇതുപോലുള്ളതാണോ?
ഏതായാലും കുഴപ്പമില്ല.
ഞാനയക്കാം. ഷെയർ ചെയ്യരുത്. പ്രശ്നമാണ്.
ഒരിക്കലുമില്ല.
6.
ഒറ്റ ദിവസംകൊണ്ട് ഗ്രൂപ്പിൽ ഒരു കോടി രൂപ പിരിഞ്ഞുകിട്ടി. യൂണിസെഫിന്റെ അക്കൗണ്ടിലേയ്ക്ക് അന്നുതന്നെ പണം ട്രാൻസ്ഫർ ചെയ്തു. നിശ്ശബ്ദം. ഇങ്ങനെയാണ് വേണ്ടത്. വിളിച്ചുകൂകിയല്ല ദാനം ചെയ്യേണ്ടത്. ഫോളോവേഴ്‌സ് കമന്റ് ചെയ്തു. കളക്ഷൻ കഴിഞ്ഞതോടെ യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും റിമൂവ് ചെയ്തു.
പേജ് വീണ്ടും പൂക്കളമായി. കുഞ്ഞുങ്ങൾ പല ഭാഷകൾ കൊഞ്ചിപ്പാടി. തിളങ്ങുന്ന വേഷങ്ങളിൽ മിന്നി. ഫോളോവേഴ്‌സിലും ആ ആഹ്ലാദം നിറഞ്ഞു. ക്രിസ്മസ് വരികയാണ്. ചുവന്ന വസ്ത്രങ്ങളും തലപ്പാവുകളും ഷൂസുകളും ധരിച്ച ഓമനകളുടെ ചിത്രങ്ങൾ ഇൻസ്റ്റ നിറഞ്ഞു.
കുഞ്ഞുങ്ങളെ നോക്കിയിരിക്കുന്നതിനെക്കാൾ ആനന്ദം എന്തുണ്ട്? മനുഷ്യന്റെ പുതുക്കമാണവർ. മുതിർന്നവരെ ആനന്ദിപ്പിക്കുക എന്നതാവണം കുട്ടികളുടെ ധർമ്മം.
7.
മണി പന്ത്രണ്ട്.
ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു.
നമ്മളറിയാതെ. നമ്മൾ പരസ്പരം വിധേയരായിരിക്കുന്നു.
രാത്രി മാത്രമാണ് നമ്മൾ മിണ്ടിയിട്ടുള്ളത്.
അതെ. കൃത്യം പന്ത്രണ്ട് മണിക്ക്. നമുക്ക് രാത്രികൾ ഇഷ്ടമാണ്.
എല്ലാവരും ഉറങ്ങുമ്പോൾ നീ ഉണർന്നിരിക്കുകയായിരുന്നു.
ഞാൻ പകലാണ് ഉറങ്ങുന്നത്.
ഞാൻ കരുതി നീ യു.എസിൽ എങ്ങാനും ആണെന്ന്. പിന്നെ മനസ്സിലായി.
രാത്രി ഉറങ്ങാത്തവർക്ക് ഏതു നാടും അമേരിക്കയാണ്.
നമുക്കു കാണണ്ടേ?
വേണം. ഞാനത് പറയാൻ തുടങ്ങിയതാണ്.
നീ വീഡിയോ കോളിൽ വാ.
വെയ്റ്റ്.
8.
ഒരു മേശയ്ക്ക് അപ്പുറമിപ്പുറം എന്നപോലെ ഇരുവരും വീഡിയോ കോളിൽ വന്നു. അരണ്ട മെഴുകുതിരിവെളിച്ചം
മാത്രമുള്ള മുറികളായിരുന്നു രണ്ടുപേരുടേതും. ഏറെ നേരം അവർ ഒന്നും മിണ്ടിയില്ല. കണ്ണുകളിൽ അവർ കരിമഷി എഴുതിയിരുന്നു. മുഖത്തോടു മുഖം രൂക്ഷമായി നോക്കിയിരുന്നു. അവരുടെ കണ്ണുകൾ പരസ്പരം ആഴത്തിലളന്നു. ഒടുവിൽ അവരിലെ സ്ത്രീ മൗനം മുറിച്ചു. നിഗൂഢമായ ആഴമുള്ള ശബ്ദത്തിൽ ഇരുവരും സംസാരിക്കാൻ തുടങ്ങി.
നിനക്കും എന്നെപ്പോലെ ഹാറ്റ് ഉണ്ടല്ലോ?
അതെ. കറുത്തത്.
നീയും കണ്ണുകളിൽ കരിമഷി എഴുതിയിട്ടുണ്ടല്ലോ.
നിന്നെപ്പോലെ.
നമ്മൾ നേരത്തേ പരിചയപ്പെടേണ്ടതായിരുന്നു.
ബെറ്റർ ലേറ്റ് ദാൻ നെവർ.
നിനക്ക് ഭയമുണ്ടോ?
ഇല്ല. നിനക്കോ?
ഇല്ല. നമ്മൾ പരസ്പരം അറിഞ്ഞിരിക്കുന്നു.
അതെ.
നിനക്ക് കുട്ടികളെ ആണോ ഇഷ്ടം?
അതെ. എനിക്ക് കുട്ടികളെയാണ് ഇഷ്ടം. നിനക്കോ?
എനിക്കും. കുട്ടികളെ മാത്രം.
നീയല്ലേ ആ പേജിന്റെ അഡ്മിൻ.
അതെ. നിനക്ക് മനസ്സിലായി. അല്ലേ?
ഉം.
നിനക്ക് കുട്ടികളെ വേണോ?
വേണം.
എന്റെ വെബ് സൈറ്റിൽ ഞാൻ രണ്ടു കുട്ടികളെ
വിൽപ്പനക്ക് വെച്ചിട്ടുണ്ട്.
വില?
ആദ്യം കാണൂ. നമുക്കു സംസാരിക്കാം.
എന്താണ് നിന്റെ വെബ് അഡ്രസ്സ്?
darkfantaci.com
Story by Shinilal
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates