12 ഏക്കറിലെ ആ സിനിമ ലോകം ഇനി ഓര്‍മ; ബാക്കിയാകുന്നത് കറങ്ങുന്ന ഭൂമിയും പൂവന്‍കോഴിയും മാത്രം; ഉദയാ സ്റ്റുഡിയോ പോളിക്കുന്നു

സ്റ്റുഡിയോ കെട്ടിടവും സ്ഥലവും കൈമറിഞ്ഞ് പോയെങ്കിലും ഉദയായുടെ പേരും എംബ്ലവും ഇപ്പോഴും കുഞ്ചാക്കോയുടെ ഉടമസ്ഥാവകാശത്തില്‍ തന്നെയാണ്
12 ഏക്കറിലെ ആ സിനിമ ലോകം ഇനി ഓര്‍മ; ബാക്കിയാകുന്നത് കറങ്ങുന്ന ഭൂമിയും പൂവന്‍കോഴിയും മാത്രം; ഉദയാ സ്റ്റുഡിയോ പോളിക്കുന്നു
Updated on
1 min read

ആലപ്പുഴ; ഒരുകാലത്ത് മലയാളം സിനിമയുടെ നെടുന്തൂണായിരുന്ന ഉദയാ സ്റ്റുഡിയോ ഓര്‍മകളിലേക്ക്. അഞ്ചു പതിറ്റാണ്ടോളം പകരം വെക്കാനില്ലാത്ത രാജാവായി വാണ ഉദയാ സ്റ്റുഡിയോ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു. 12 ഏക്കറില്‍ നിറഞ്ഞു നിന്നിരുന്ന സിനിമ ലോകമാണ് ഇതോടെ ഓര്‍മകളിലേക്ക് മറയുന്നത്. ഉടമസ്ഥാവകാശം സ്വന്തമാക്കിയ വിദേശമലയാളികളാണ് പാതിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോ പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ നേതൃത്വത്തില്‍ 1947 ക്രിസ്മസ് ദിനത്തിലാണ് ഉദയാ സ്റ്റുഡിയോയ്ക്ക് തറക്കല്ലിടുന്നത്. തുടര്‍ന്ന് അങ്ങോട്ട് ഉദയയുടെ കാലമായിരുന്നു. അക്കാലത്ത് ഇറങ്ങിയ ഭൂരിഭാഗം സിനിമകളും ഉദയ സ്റ്റുഡിയോയില്‍ നിന്നാണ് ഉദയം കൊണ്ടത്. താരങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും നീരൊഴുക്കും  കോട്ടയുടെയും കൂറ്റന്‍ കെട്ടിടങ്ങളുടെയും സെറ്റിടാന്‍ പറ്റിയ ഫ്‌ലോറുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് സൗകര്യം പോലും സ്റ്റുഡിയോയിലുണ്ടായിരുന്നു. ഒരു സിനിമയ്ക്ക് വേണ്ട എല്ലാം സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. 

എന്നാല്‍ ഇനി ഉദയ കാണാനാവുക പഴയ ചിത്രങ്ങളില്‍ മാത്രമാണ്. ഉദയാ സ്റ്റുഡിയോയ്ക്ക് മുന്നില്‍ സ്ഥിതി ചെയ്തിരുന്ന കന്യാമറിയത്തിന്റെ ശില്പം കഴിഞ്ഞദിവസം പൊളിച്ചു നീക്കിയിരുന്നു. പ്രേംനസീര്‍ കോട്ടേജ്, രാഗിണി കോട്ടേജ് തുടങ്ങി താരങ്ങള്‍ തങ്ങുന്ന വീടുകള്‍ പേരുകളായി അവശേഷിക്കും. അടുത്തിടെ വരെ ഇവിടെ സീരിയലുകളുടെ ചിത്രീകരണം നടന്നിരുന്നു. 

ഉദയ എന്ന പേരും അതിന്റെ എംബ്ലവും മാത്രമാണ് ഇനി ബാക്കിയാകുക. സ്റ്റുഡിയോ കെട്ടിടവും സ്ഥലവും കൈമറിഞ്ഞ് പോയെങ്കിലും ഉദയായുടെ പേരും എംബ്ലവും ഇപ്പോഴും കുഞ്ചാക്കോയുടെ ഉടമസ്ഥാവകാശത്തില്‍ തന്നെയാണ്. 'കറങ്ങുന്ന ഭൂഗോളവും കൂവിയുണര്‍ത്തുന്ന പൂവന്‍കോഴി'യുമാണ് ഉദയായുടെ എംബ്ലം. നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദയായുടെ ബാനറില്‍ 'കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന പേരില്‍ സിനിമ നിര്‍മിച്ചിരുന്നു.

1949 ജനുവരി 14ന് പുറത്തിറങ്ങിയ വെള്ളിനക്ഷത്രമാണ് ഉദയോയില്‍ പിറന്ന ആദ്യ ചിത്രം. പിന്നീട് നാലു പതിറ്റാണ്ടിലധികം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു ഉദയാ സ്റ്റുഡിയോ.1976ല്‍ കുഞ്ചാക്കോ അന്തരിച്ചതോടെ ഉദയായുടെ സാരഥ്യം മകന്‍ ബോബന്‍ കുഞ്ചാക്കോ ഏറ്റെടുത്തു. ബോബന്‍ കുഞ്ചാക്കോയും ഉദയായുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചു. ഇടയ്ക്ക് എക്‌സല്‍ ഗ്ലാസ് ഫാക്ടറിയും നടത്തി. പിന്നീട്, സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലം സ്റ്റുഡിയോയുടെ കുറച്ച് ഭാഗം വിറ്റു. വി.ജെ.ടി. ഫിലിംസാണ് അന്ന് സ്റ്റുഡിയോ വാങ്ങിയത്. 

1987 ല്‍ ഉദയാചിത്രങ്ങളിലെ ഒരുപിടിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി ഒരു സിനിമ പിറന്നു. അനശ്വരഗാനം. ബോബന്‍ കുഞ്ചാക്കോ അണിയിച്ചൊരുക്കിയ ആ ചിത്രമായിരുന്നു ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. 2004ല്‍ ബോബന്‍ കുഞ്ചാക്കോ മരിച്ചു. തുടര്‍ന്ന് ഉദയയുടെ അവകാശികളായി പലരും എത്തി. ആലപ്പുഴ സ്വദേശികളുടെ കൈകളില്‍ എത്തിയതോടെ ഉദയോ അതേപോലെ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിദേശമലയാളികള്‍ ഉദയ സ്റ്റുഡിയോ വാങ്ങിയതോടെയാണ് പൊളിക്കാന്‍ തീരുമാനിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com