

രൺവീർ സിങ് നായകനായെത്തുന്ന പുതിയ ചിത്രം ധുരന്ദറിന്റെ ഷൂട്ടിങ് സെറ്റിൽ ഭക്ഷ്യവിഷബാധ. 120 അണിയറപ്രവർത്തകരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ലഡാക്കിലെ ലേയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളിനിടെയാണ് സംഭവം.
ഞായറാഴ്ച വിളമ്പിയ അത്താഴത്തിന് ശേഷമാണ് അണിയറ പ്രവർത്തകർക്ക് വയറുവേദനയും ഛർദ്ദിയും തലചുറ്റലും തലവേദനയുമൊക്കെ അനുഭവപ്പെട്ടത്. ഇത് ചിത്രീകരണത്തെ തടസപ്പെടുത്തുകയും പ്രൊഡക്ഷൻ ജോലികൾ പൂർണമായും നിശ്ചലമാക്കുകയും ചെയ്തു. സിനിമയുടെ ലേ ഷെഡ്യൂളിൽ 600 അണിയറപ്രവർത്തകരാണ് ആകെ പങ്കെടുത്തിരുന്നത്. ഇതിൽ 120 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഇവർ നിലവിൽ എസ് എൻ എം ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭക്ഷ്യവിഷബാധയേറ്റവർ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റവരുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും ഇവരിൽ ഭൂരിഭാഗം പേരെയും ഡിസ്ചാർജു ചെയ്തു.
അഞ്ച് പേർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാരെ ഉദ്ധരിച്ചു കൊണ്ട് റിപ്പോർട്ടുകൾ പറയുന്നു. സ്പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ ധർ ആണ്. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ചില ഭാഗങ്ങളുടെ കൂടി ചിത്രീകരണം മാത്രമേ ഇനി പൂർത്തിയാകാനുള്ളൂ.
ജിയോ സ്റ്റുഡിയോസ്, ബി 62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates