

ഓരോ പ്രാവശ്യം കാണുമ്പോഴും കൂടുതൽ ഭംഗിയേറും ചില സിനിമകൾക്ക്. അത്തരത്തിലൊരു സിനിമയാണ് അൻവർ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടൽ. ഫൈസിയും ഉപ്പുപ്പായുമൊക്കെ മലയാളികളുടെ മനം കവർന്നത് വളരെ പെട്ടെന്നാണ്. 'ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത്ത് വേണം, അത് കുടിക്കുമ്പോ ലോകം ഇങ്ങനെ പതുക്കെയായി വന്ന് നിക്കണ൦'- എന്ന് ഉപ്പുപ്പ ഫൈസിയോട് പറഞ്ഞു കൊടുക്കുമ്പോൾ മനസു കൊണ്ട് നമ്മളും മറ്റൊരു ലോകത്ത് ആയിപ്പോകും.
അതുതന്നെയാണ് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ മാജിക്കും. ഉസ്താദ് ഹോട്ടൽ പ്രേക്ഷകരിലേക്കെത്തിയിട്ട് ഇന്നേക്ക് 13 വർഷം തികയുകയാണ്. ദുല്‍ഖർ സൽമാന്റെ എക്കാലത്തെയും വിജയ ചിത്രങ്ങളിലൊന്നായ ഉസ്താദ് ഹോട്ടലിന് തിരക്കഥയൊരുക്കിയത് അഞ്‍ജലി മേനോൻ ആയിരുന്നു. ദുല്‍ഖറിനൊപ്പം തിലകനും പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.
നിത്യ മേനോനായിരുന്നു നായികയായി എത്തിയത്. തിരക്കഥയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തിലൂടെ ജൂറിയുടെ പരാമര്‍ശം തിലകനും ലഭിച്ചു. ഉപ്പുപ്പായും പേരക്കുട്ടിയും തമ്മിലുള്ള രക്തബന്ധം മാത്രമല്ല, സൗഹൃദവും പ്രണയവുമെല്ലാം ഉസ്താദ് ഹോട്ടിലൂടെ പ്രേക്ഷകന്റെ മുന്നിലെത്തിയ്ക്കാന്‍ അന്‍വര്‍ റഷീദിന് കഴിഞ്ഞു. മരണം, വിവാഹം, പ്രണയം, വിരഹം അങ്ങനെ പല ഭാവങ്ങളിലൂടെ കടന്നു പോകുന്നുണ്ടുണ്ട് ഉസ്താദ് ഹോട്ടൽ.
ചിത്രത്തിൽ അതിഥി താരമായി ആസിഫ് അലിയും എത്തിയിരുന്നു. ഫൈസിയുടേയും ഉപ്പുപ്പായുടേയും 'ഉസ്താദ് ഹോട്ടൽ' പുതുക്കിപ്പണിഞ്ഞ് ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ആസിഫ് അലിയോട് ഭക്ഷണം കഴിക്കുന്നതിനിടെ മാമുക്കോയയുടെ കഥാപാത്രം വന്ന് "കുഞ്ചാക്കോ ബോബനല്ലേ," എന്ന് ചോദിക്കുന്നതും "അല്ല, അമിതാഭ് ബച്ചൻ," എന്ന് ആസിഫ് പറഞ്ഞതും തിയറ്ററുകളിൽ ഏറെ കയ്യടിയും ചിരിയും ഉണർത്തിയ രംഗമായിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനായിരുന്നു ഉസ്താദ് ഹോട്ടൽ' നിർമിച്ചത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥനും, എഡിറ്റിങ് മഹേഷ് നാരായണനും ആയിരുന്നു.
അകാലത്തിൽ വിട പറഞ്ഞ നടൻ ജിഷ്ണു രാഘവൻ മെഹറൂഫ് എന്ന അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു. ഇന്നിപ്പോൾ ടെലിവിഷനിലും ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളിലൊന്നായി മാറി ഉസ്താദ് ഹോട്ടൽ.
13 years of Dulquer Salman and Thilakan starrer Ustad Hotel.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates