
പാ. രഞ്ജിത് ചിത്രങ്ങളിൽ സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ച ചിത്രങ്ങളിലൊന്ന് ഒരുപക്ഷേ സാര്‍പ്പട്ട പരമ്പരൈ ആയിരിക്കാം. ഓരോ കഥാപാത്രങ്ങളേയും ഏറ്റവും അടുത്തറിഞ്ഞ് അത്രമേൽ ആഴത്തിൽ അഭിനയിച്ച താരങ്ങളും സാര്‍പ്പട്ട പരമ്പരൈയെ മനോഹരമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റി. ബോക്‌സിങ്ങിന്റെ വീറും വാശിയും രണ്ട് പരമ്പരകള്‍ തമ്മിലുള്ള പകയുമെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്.
സാര്‍പ്പട്ട, ഇടിയപ്പ എന്നീ രണ്ട് പരമ്പരകള്‍ തമ്മിലുള്ള പകയാണ് ഒറ്റനോട്ടത്തില്‍ ചിത്രത്തിന്റെ പ്രമേയം. ജാതി രാഷ്ട്രീയവും അടിയന്തരാവസ്ഥയും അതിനോടുള്ള തമിഴ് ജനതയുടെ പ്രതികരണവുമെല്ലാം ചിത്രം പറഞ്ഞു പോകുകയും ചെയ്യുന്നുണ്ട്. സാര്‍പ്പട്ട പരമ്പരൈ പ്രേക്ഷകരിലേക്കെത്തിയിട്ട് ഇപ്പോൾ നാല് വർഷം തികഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ ഐക്കണിക് ആയ അഞ്ച് സീനുകളിലൂടെ.
അടിസ്ഥാനപരമായി കപിലന്റെ (ആര്യ) കഥയാണ് സാര്‍പ്പട്ട പരമ്പരൈ. ഫാക്ടറിയിലെ ജോലിക്കാരനില്‍ നിന്നു രംഗന്‍ വാത്തിയാരുടെ അരുമ ശിഷ്യനിലേക്കുള്ള കപിലന്റെ വളര്‍ച്ചയും തളര്‍ച്ചയും തിരിച്ചുവരവുമാണ് കഥാതന്തു. വെറുമൊരു കാഴ്ചക്കാരനിൽ നിന്ന് കപിലൻ ഒരു കടുത്ത മത്സരാർഥിയായി മാറുന്ന നിമിഷം സിനിമയിലെ ഏറ്റവും പ്രചോദനാത്മകമായ രംഗങ്ങളിൽ ഒന്നാണ്. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം കൂടിയായപ്പോൾ അത് പ്രേക്ഷകരിലേക്ക് ഒന്നു കൂടി ആഴ്ന്നിറങ്ങി.
കപിലനും ഡാൻസിങ് റോസും (ഷബീർ കല്ലറക്കൽ) തമ്മിലുള്ള ആവേശകരമായ പോരാട്ടമാണ് ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രംഗങ്ങളിലൊന്ന്. കാഴ്ചയിൽ മാത്രമല്ല മത്സരം കാണാനാവുക, വൈകാരികമായി കൂടിയാണ്. റോസിന്റെ യൂണിക് സ്റ്റൈലും കപിലന്റെ ബ്രില്ല്യൻസും പ്രേക്ഷകർ കണ്ട രംഗമായിരുന്നു ഇത്.
സിനിമയിൽ പ്രേക്ഷകരുടെ ഉള്ളുലച്ച അല്ലെങ്കിൽ വൈകാരികമായി ഒരു വഴിത്തിരിവ് കൊണ്ടുവന്ന സീൻ ആയിരുന്നു കപിലനും അമ്മ (അനുപമ കുമാർ)യും തമ്മിലുള്ള രംഗം. ബോക്സിങ് ഒരിക്കൽ അവരുടെ കുടുംബത്തിന് നൽകിയ വേദനയും നഷ്ടവും എല്ലാം അവർ കപിലനെ ഓർമിപ്പിക്കുന്നുണ്ട്. അനുപമയുടെ ഇമോഷണൽ രംഗങ്ങൾ ശരിക്കും ചിത്രത്തിന്റെ വൈകാരിക തലം ഉയർത്തി.
തന്റെ അഭിമാനവും സ്ഥാനവും വീണ്ടെടുക്കാനായി കപിലൻ വേമ്പുലിയുമായി നടത്തുന്ന പോരാട്ടം എടുത്തു പറയേണ്ടതാണ്. മനക്കരുത്തും നിശ്ചയദാർഢ്യവും വേദനയും വീണ്ടെടുക്കലുമെല്ലാം കപിലന്റെ പോരാട്ടത്തിൽ കാണാമായിരുന്നു. ആര്യയുടെ ഗംഭീര പെർഫോമൻസ്, കൊറിയോഗ്രഫി, ആരവമുയർത്തുന്ന ജനക്കൂട്ടം ഇതെല്ലാം പ്രേക്ഷകരിൽ രോമാഞ്ചമുണ്ടാക്കി.
തലയുയർത്തി റിങ്ങിൽ നിന്ന് പുറത്തേക്ക് പോകുന്ന കപിലനിലൂടെയാണ് ചിത്രം അവസാനിക്കുന്നത്. ഒരു മത്സരത്തിലെ വിജയി എന്ന നിലയിൽ മാത്രമല്ല, മറിച്ച് സഹനശക്തിയുടെയും ആത്മാഭിമാനത്തിന്റെയും ഒക്കെ പ്രതീകമായിരുന്നു ആ നടത്തം. സിനിമയുടെ പേരിനോടും അതിന്റെ പ്രമേയത്തോടും നൂറ് ശതമാനവും നീതി പുലർത്തിയ രംഗം കൂടിയായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates