
മോളിവുഡിൽ നിരവധി റിവഞ്ച് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ പ്രതികാരത്തിൻ്റെ പാതയിലേക്ക് നീങ്ങുന്ന കഥാപാത്രങ്ങൾ അനേകമുണ്ട് മലയാള സിനിമയിൽ. കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ തലങ്ങളിലേക്ക് പലപ്പോഴും റിവഞ്ച് സിനിമകൾ കടന്നുചെല്ലാറുണ്ട്. ഇന്ത്യൻ സിനിമ എടുത്താൽ തന്നെ ഒട്ടനവധി റിവഞ്ച് സിനിമകൾ കാണാൻ കഴിയും. ഗജിനി, വേട്ടയാട് വിളയാട്, അഗ്നിപത്, ഈച്ച, കഹാനി, കൈതി തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്. മലയാളത്തിൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച, പ്രതികാരത്തിന്റെ തീവ്രത മനസിലാക്കി തന്ന ചില റിവഞ്ച് സിനിമകളെ പരിചയപ്പെട്ടാലോ.
ഈ അടുത്തകാലത്ത് മലയാളത്തിലെത്തിയ മികച്ച പ്രതികാര കഥകളിലൊന്നായിരുന്നു മമ്മൂട്ടി ചിത്രം റോഷാക്ക്. പ്രതികാര ദാഹിയായ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി തകർത്തഭിനയിച്ചു ചിത്രത്തിൽ. പ്രതികാരം തലയ്ക്കു പിടിച്ച് ഭ്രാന്തായ ലൂക്കിനെപ്പറ്റി സിനിമയിൽ ഷറഫുദ്ദിന്റെ കഥാപാത്രം പറയുന്നുണ്ട്. തന്റെ കുടുംബം നശിക്കാന്‍ കാരണമായവരെ വേരോടെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലൂക്ക് കേരളത്തിലെത്തുന്നത്. നിസാം ബഷീറായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഒരു പാറ്റയോ ഉറുമ്പിനെയോ പോലും കൊല്ലാൻ ഇഷ്ടപ്പെടാത്ത എബിയുടെ ട്രാൻസഫർമേഷന്റെ കഥയാണ് വരത്തൻ. എന്‍റെ കുടുംബത്തെ രക്ഷിക്കാൻ ദൈവം എനിക്ക് ഊർജ്ജം നൽകുമെന്ന വാക്കിലൂടെ വരത്തൻ തുടങ്ങുന്നതു തന്നെ. അമൽ നീരദെന്ന സംവിധായകന്റെ അസാമാന്യ പ്രതിഭ തെളിയിച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
മഞ്ജു വാര്യര്‍, തിലകന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ഒരു സ്ത്രീയുടെ പ്രതികാരത്തേക്കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. തന്റെ മാതാപിതാക്കളെ കൊന്ന നടേശന്‍ എന്ന മുതലാളിയെ വകവരുത്താൻ ശ്രമിക്കുന്ന ഭദ്ര എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഭദ്രയായി മഞ്ജു വാര്യരാണ് എത്തിയത്.
മലയാളത്തിലെ മികച്ച റിവഞ്ച് ത്രില്ലർ ഡ്രാമകളിലൊന്നാണ് വി കെ പ്രകാശിൻ്റെ മൂന്നാമതൊരാൾ. ജയറാം, സംവൃത സുനിൽ, ജ്യോതിർമയി, വിനീത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്.
തൻ്റെ കുടുംബത്തിൻ്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ സൽമാനെത്തിയത്. രൂപേഷ് പീതാംബരൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates