
ബോളിവുഡിലെ എക്കാലത്തെയും വിഷാദ നായകനും സ്വപ്ന നായകനുമെന്നാണ് നടൻ ദിലീപ് കുമാറിനെ സിനിമാ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. 1940 മുതൽ 60 വരെ ബോളിവുഡ് സിനിമ ഭരിച്ചത് ദിലീപ് കുമാറായിരുന്നു. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച ആ മഹാനടനെ 'അഭിനയ സാമ്രാട്ട്' എന്നും പ്രേക്ഷകർ സ്നേഹത്തോടെ വിളിച്ചു.
മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നിൽ ഇതിഹാസതുല്യമായ ഒരു ജീവിതം കൂടിയുണ്ട്. നാല്‍പതുകളിൽ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ കാന്‍റീൻ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്.
1944 ൽ ദേവികാ റാണി നിർമ്മിച്ച 'ജ്വാർ ഭട്ട'യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ് ഖാന്റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. 'ദീദാർ', 'അമർ' തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം വിഷാദനായകനായി പ്രേക്ഷക ഹൃദയം കീഴടക്കി.
1955 ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത ദിലീപ് കുമാര്‍ ചിത്രം 'ദേവദാസ്' സൂപ്പര്‍ ഹിറ്റായി. 1998 ൽ ഡബിൾ റോളിലെത്തിയ 'ക്വില'യാണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം. 2021 ജൂലൈ ഏഴിന് 98-ാം വയസിലാണ് അദ്ദേഹം വിട പറയുന്നത്. ദിലീപ് കുമാർ അനശ്വരമാക്കിയ ചില പാട്ടുകളിലൂടെ.
'മധുബൻ മേൻ രാധിക നാചെ രേ...'1960 ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന ചിത്രത്തിലെ ഗാനമാണിത്. ദിലീപ് കുമാർ ആരാധകർക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നു കൂടിയാണിത്. മീന കുമാരി, ലീല ചിട്നിസ് എന്നിവരും കോഹിനൂറിൽ പ്രധാന വേഷങ്ങളിലെത്തി.
എസ് യു സണ്ണി സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയത് നൗഷാദ് ആണ്. ഷക്കീൽ ബദായുനിയുടെ വരികൾ ആലപിച്ചത് അനശ്വര ഗായകൻ മുഹമ്മദ് റഫി ആണ്. കണ്ണടച്ചിരുന്ന് ഈ പാട്ടു കേട്ടാൽ കൃഷ്ണനും രാധയും തൊട്ടടുത്തുള്ളതു പോലെ ഫീൽ ചെയ്യുമെന്നാണ് സംഗീത പ്രേമികൾ പറയുന്നത്.
കെ ആസിഫ് സംവിധാനം ചെയ്ത് 1960 ൽ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രമാണ് മുഗൾ ഇ അസം. പൃഥ്വിരാജ് കപൂർ, ദിലീപ് കുമാർ, മധുബാല എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മുഗൾ രാജകുമാരനായ സലിം രാജകുമാരനും അനാർക്കലിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 12 പാട്ടുകളാണ് ചിത്രത്തിലുള്ളത്. നൗഷാദ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. പ്യാർ കിയാ തു ഡർനാ ക്യാ... എന്ന ഗാനം പ്രേക്ഷക മനം കവർന്നു.
1955 ൽ ബിമൽ റോയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവദാസ്. ദിലീപ് കുമാർ, വൈജയന്തിമാല, സുചിത്ര സെൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. എസ് ഡി ബർമൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രത്തിലെ കിസ്കോ കഭർ ഥീ... എന്ന ഗാനത്തിന് ഇന്നും ആരാധകരേറെയാണ്. ഈ പാട്ട് കേൾക്കുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞാൽ അതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല. അത്രയേറെ മനോഹരമാണ് തലത് മഹമ്മൂദ് ആലപിച്ച ഈ ഗാനം.
നിതിൻ ബോസ് സംവിധാനം ചെയ്ത് 1961 ൽ പുറത്തിറങ്ങിയ ഗംഗാ ജമുന ചിത്രത്തിന് തിരക്കഥയൊരുക്കിയതും ദിലീപ് കുമാർ ആയിരുന്നു. എപ്പോഴുമെന്ന പോലെ, ദിലീപ് കുമാറും വൈജയന്തിമാലയും സ്‌ക്രീനിൽ ഒരു മാജിക് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. നൈൻ ലാട് ജെയിൻ ഹേൻ... എന്ന ചിത്രത്തിലെ ഗാനവും പ്രസിദ്ധമാണ്. മുഹമ്മദ് റഫിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നൗഷാദ് ആയിരുന്നു ഈ ചിത്രത്തിനും സംഗീത സംവിധാനമൊരുക്കിയത്.
ബിമൽ റോയ് സംവിധാനം ചെയ്ത് 1958 ലെത്തിയ മധുമതി എന്ന ചിത്രത്തിൽ ദിലീപ് കുമാറും വൈജയന്തിമാലയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. സലിൽ ചൗധരിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മുകേഷ് ആണ് സുഹാന സഫർ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നും പാട്ട് ഇഷ്ടമുള്ളവരുടെ ഫേവറീറ്റ് ലിസ്റ്റിൽ തന്നെയുള്ള ഗാനമാണിത്.
5 memorable Dilip Kumar songs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
