
തമിഴകത്ത് മാത്രമല്ല കേരളത്തിലും വിജയ്‌യ്ക്ക് നിറയെ ആരാധകരുണ്ട്. താനൊരു രജനികാന്ത് ആരാധകനാണെന്ന് പലപ്പോഴും വിജയ് തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാകണം രജനികാന്ത് കഴിഞ്ഞാൽ തമിഴ് സിനിമയിൽ സ്റ്റൈൽ കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ വിജയ് ശ്രമിച്ചതും. അച്ഛൻ എസ്. എ ചന്ദ്രശേഖറിന്റെ സിനിമകളിലൂടെ ബാലതാരമായാണ് വിജയ്‌യുടെ സിനിമയിലേക്കുള്ള വരവ്. തൊട്ട് അയൽപക്കത്തെ വീട്ടിലെ പയ്യൻ ഇമേജിൽ നിന്നും റൊമാന്റിക് ഹീറോയിലേക്കും പിന്നീട് രക്ഷകനായെത്തുന്ന നായകനിലേക്കുള്ള ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ്‌യുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു.
പൊതുവേ അധികം സംസാരിക്കാത്ത ശാന്തസ്വഭാവക്കാരനായിരുന്നു വിജയ്. ആ വിജയ് ഇന്ന് സിനിമയ്ക്കപ്പുറമുള്ള വിഷയങ്ങളെക്കുറിച്ചും പൊതുവേദികളിലടക്കം വാതോരാതെ സംസാരിക്കുന്നു. ആൾക്കൂട്ടത്തിനു മുന്നിൽ വിജയ് സംസാരിക്കാൻ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ പോലും പലപ്പോഴും പ്രസക്തമായിരുന്നു.
'രജനികാന്ത് സാറിനെയും കമൽ ഹാസനെയും പോലെ അറിയപ്പെടുന്ന ഒരു നടനാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം, എന്റെ ആഗ്രഹവും അതാണെന്ന്' മുൻപൊരിക്കൽ വിജയ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞ വിജയ് ഇന്ന് സിനിമ വിട്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരികയാണ്. തമിഴക വെട്രി കഴകം (ടിവികെ) 2026 ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കളത്തിലുണ്ടാവുമെന്ന് വിജയ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ദളപതി 69 എന്ന ചിത്രത്തോടെ സിനിമ ജീവിതത്തോടെ വിട പറഞ്ഞ് പുതിയ തട്ടകത്തേക്ക് വിജയക്കൊടി പാറിക്കാനിറങ്ങുകയാണ് താരം. അതിന് മുന്നോടിയായി ദ് ഗോട്ട് എന്ന ചിത്രത്തിലൂടെ തിയറ്ററുകൾ പൂരപറമ്പാക്കാൻ തന്റെ ആരാധകർക്ക് ഒരു വിരുന്നുമായെത്തുകയാണ് താരം. അച്ഛനായും മകനായും ഇരട്ട വേഷത്തിലാണ് ഗോട്ടിൽ വിജയ് എത്തുന്നത്. ഇതിന് മുൻപ് വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രങ്ങളിലൂടെ ഒന്ന് കടന്നു പോയാലോ.
ഭരതൻ സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് അഴകിയ തമിഴ് മകൻ. ശ്രിയ ശരൺ, നമിത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഗുരു എന്ന നായകനായും പ്രസാദ് എന്ന വില്ലനായുമാണ് വിജയ് ചിത്രത്തിലെത്തിയത്. ചിത്രത്തിലെ പാട്ടുകളും ഹിറ്റായി മാറി. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
പ്രഭുദേവ സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് വില്ല്. നയൻതാര, പ്രകാശ് രാജ്, വടിവേലു, മനോജ് കെ. ജയൻ, ദേവരാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അച്ഛനായും മകനായുമാണ് ചിത്രത്തിൽ ദളപതിയെത്തിയത്. മേജർ ശരവണൻ എന്ന അച്ഛനായും പുഗഴ് എന്ന മകനായും ഒരേസമയം ഗംഭീര പ്രകടനമാണ് വിജയ് നടത്തിയത്. ചിത്രത്തിലെ പാട്ടുകളും തരംഗമായി മാറി. ദേവിശ്രീ പ്രസാദാണ് സംഗീതമൊരുക്കിയത്.
എആർ മുരുകദോസ് രചനയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു കത്തി. സാമന്ത, നീൽ നിതിൻ മുകേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 2012 ൽ പുറത്തിറങ്ങിയ തുപ്പാക്കിക്ക് ശേഷം വിജയ്‌യും മുരുകദോസും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. കതിരേശൻ (കതിർ), ജീവാനന്ദം (ജീവ) എന്നീ കഥാപാത്രങ്ങളായാണ് വിജയ് ചിത്രത്തിലെത്തിയത്. കർഷകരുടെ പ്രശ്നങ്ങളായിരുന്നു ചിത്രം പറഞ്ഞത്.
ചിമ്പു ദേവൻ രചനയും സംവിധാനവും നിർവഹിച്ച് 2015 ൽ പുറത്തിറങ്ങിയ ഫാൻ്റസി ആക്ഷൻ ചിത്രമായിരുന്നു പുലി. ഹൻസിക മോട്‌വാനി, ശ്രുതി ഹാസൻ, ശ്രീദേവി, പ്രഭു, സുദീപ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ശ്രീദേവിയുടെ കരിയറിലെ അവസാനത്തെ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്. അച്ഛനും മകനുമായാണ് ഈ ചിത്രത്തിലും വിജയ് എത്തിയത്. പുലിവേന്ദൻ, മരുധീരൻ എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്.
സ്പോർട്സ് ഡ്രാമയായെത്തി പ്രേക്ഷക മനം കവർന്ന ചിത്രമാണ് ബിഗിൽ. അറ്റ്‌ലി ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. തെരി, മെർസൽ എന്നീ ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം അറ്റ്‌ലിയും വിജയും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണിത്. നയൻതാര, ജാക്കി ഷെറോഫ്, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ചിത്രത്തിലും അച്ഛനും മകനുമായാണ് വിജയ് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates