

വൈവിധ്യമാർന്ന വേഷങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ള നടനാണ് ആമിർ ഖാൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആണ് ആമിറിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ദാഹ എന്ന കഥാപാത്രമായാണ് കൂലിയിൽ ആമിറെത്തിയത്. രണ്ട് പതിറ്റാണ്ടുകളായി, തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ ആമിര്‍ ഖാന്‍ എന്നാല്‍ 2018 ല്‍ പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, 2022 ല്‍ റിലീസ് ചെയ്ത ലാല്‍ സിങ് ഛദ്ദ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോള്‍ ഗെയിം ചെയ്ഞ്ചേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ സിങ് ഛദ്ദയുടെ പരാജയ കാരണങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ആമിര്‍. "തുടര്‍ച്ചയായി നിരവധി ഹിറ്റുകള്‍ കിട്ടിയതു കൊണ്ട് ലാല്‍ സിങ് ഛദ്ദയില്‍ തനിക്ക് അമിത ആത്മവിശ്വാസം തോന്നിയെന്നും അവിടെയാണ് തനിക്ക് തെറ്റ് പറ്റിയതെന്നും ആമിര്‍ തുറന്നു പറഞ്ഞു.
ഞാന്‍ ചെയ്യുന്ന ഓരോ ചിത്രത്തെയും സാധാരണയായി ഒരു എക്കണോമിക് ഫില്‍ട്ടറിലൂടെയാണ് വിലയിരുത്താറ്. ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നില്ലെങ്കിലും അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ലാല്‍ സിങ് ഛദ്ദയുടെ കാര്യത്തില്‍ അത് തെറ്റി.
നിങ്ങളുടെ സിനിമയ്ക്ക് 125 കോടി രൂപ വരുമാനം ലഭിക്കുമെന്ന് അറിയാമെങ്കില്‍, ബഡ്ജറ്റ് പരമാവധി 80 കോടി രൂപ വരെയാക്കാം. യഥാര്‍ഥത്തില്‍ അത് 50- 60 കോടിക്കുള്ളില്‍ ആയിരിക്കണം. എന്നാല്‍, ഞങ്ങള്‍ 200 കോടി രൂപ ചെലവഴിച്ചാണ് ഈ ചിത്രം നിര്‍മിച്ചത്." -ആമിര്‍ പറഞ്ഞു.
ചെലവ് കുതിച്ചുയര്‍ന്നതില്‍ കൊവിഡ് മഹാമാരി ഒരു പ്രധാന കാരണമായെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. "ഞാൻ ഫിൽട്ടർ പ്രയോഗിക്കാത്തത് കൊണ്ടാണ് ഇത്. രണ്ടാമതായി, കോവിഡ്-19 ഞങ്ങളെ ബാധിച്ചു. ആ സമയത്ത് നമ്മുടെ ജോലിക്കാരുടെ ആരുടെയും ശമ്പളം ഞാൻ നിർത്തിയില്ല. അതു ഞങ്ങളുടെ ചെലവ് കൂട്ടി.
സിനിമ പൂർത്തിയാക്കണമെന്നുള്ളതിനാൽ കോവിഡ് സമയങ്ങളിൽ വിദേശത്ത് ചിത്രീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അത് പണം പാഴാക്കാൻ കാരണമായി. ലാൽ സിങ് ചൈനയിൽ ടേബിൾ ടെന്നീസ് കളിക്കുന്ന ഒരു രംഗം ഞങ്ങൾ ചിത്രീകരിച്ചിരുന്നു.
അത് ഫൈനൽ കട്ടിൽ നിന്ന് നീക്കം ചെയ്തു."- ആമിർ ഖാൻ പറഞ്ഞു. ആഗോളതലത്തില്‍ 133.5 കോടി രൂപ മാത്രമാണ് ലാല്‍ സിങ് ഛദ്ദ നേടിയത്. ഇന്ത്യയില്‍ ഇത് വെറും 11 കോടി രൂപയായിരുന്നു. ദംഗലിന്റെ ആഭ്യന്തര കളക്ഷന്‍ 385 കോടി രൂപയും ആഗോള കളക്ഷന്‍ 2,000 കോടി രൂപയും ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates