
"മൂന്ന് വർഷം ആശുപത്രി കിടക്കയിൽ, 23 ശസ്ത്രക്രിയകൾ. നടക്കില്ലെന്ന് ഡോക്ടർമാർ പോലും വിധിയെഴുതി. ചെന്നൈയിലെ വലിയ ഡോക്ടർമാർ പോലും പറഞ്ഞു, അവൻ ഇനി നടക്കില്ല. കാല് മുറിച്ച് കളയണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ സിനിമയിൽ അഭിനയിക്കണമെന്ന ഒരൊറ്റ ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ഞാനൊരു കിറുക്കനെപ്പോലെയായി. ചെറിയ റോളായാലും മതി, ഒരേയൊരു സീനായാലും മതി, എനിക്ക് അഭിനയിക്കണം. എല്ലാവരും എന്നോട് അത് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞു.
പക്ഷേ ഞാൻ വിട്ടില്ല, എന്നെക്കൊണ്ട് പറ്റുമെന്ന് പറഞ്ഞു. അന്ന് അത് വിടാതിരുന്നതു കൊണ്ടാണ് ഇപ്പോൾ ഞാൻ നിങ്ങൾക്ക് മുന്നിൽ ഇവിടെ നിൽക്കുന്നത്. ഇപ്പോഴും സിനിമയിൽ അഭിനയിക്കാൻ ഞാൻ ട്രൈ ചെയ്യുന്നു. അതാണ് എനിക്ക് സിനിമയോടുള്ള പാഷൻ" - തന്റെ 61-ാമത്തെ ചിത്രം തങ്കലാന്റെ ഓഡിയോ ലോഞ്ചിനിടയിൽ വിക്രം പറഞ്ഞ വാക്കുകളാണിത്. സിനിമയിലെത്താൻ ആഗ്രഹിക്കുന്ന ഓരോ ചെറുപ്പക്കാർക്കും പ്രചോദനമാകുന്ന വാക്കുകൾ.
കഠിനമായ വേദനകളിലൂടെയാണ് വിക്രം തന്റെ ഓരോ ചുവടുകളും മുന്നോട്ട് വച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകുന്ന നടൻമാരിലൊരാൾ കൂടിയാണ് ചിയാൻ വിക്രം. പിതാമഹനിലും അന്യനിലും ദൈവത്തിരുമകളിലും ഐയിലുമെല്ലാം നമ്മൾ അത് കണ്ടതുമാണ്. ഇപ്പോഴിതാ പാ രഞ്ജിത് ചിത്രം തങ്കലാനിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് അദ്ദേഹം. വിക്രം അഭിനയിച്ച മലയാള സിനിമകളിലൂടെ ഒന്ന് കടന്നു പോകാം.
1993 ൽ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലൂടെയാണ് ചിയാൻ വിക്രം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ഗൗതമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ജോഷി സംവിധാനം ചെയ്ത ധ്രുവം നിർമ്മിച്ചത് എം മണിയാണ്. എസ്. എൻ സ്വാമിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
ഷാജൂൺ കരിയാൽ സംവിധാനം ചെയ്ത 1996 ലെത്തിയ ചിത്രമാണ് രജപുത്രൻ. സുരേഷ് ഗോപി, വിക്രം, വിജയരാഘവൻ, ശോഭന, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രഞ്ജിത് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തിയറ്ററുകളിലും ചിത്രം വിജയം നേടി.
1994 ൽ എസ്.എൻ സ്വാമി കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സൈന്യം. മമ്മൂട്ടി, ദിലീപ്, മുകേഷ്, മോഹിനി, പ്രിയാ രാമൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തിലെ വിക്രമിന്റെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കേഡറ്റ് ജിജി എന്ന കഥാപാത്രമായാണ് വിക്രമെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധനേടി.
ഷാജി കൈലാസ് സംവിധാനം ചെയ്ത് രൺജി പണിക്കർ കഥയെഴുതിയ ചിത്രം 1993 ലാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപി, ടൈഗർ പ്രഭാകർ , ജനാർദനൻ, വിജയരാഘവൻ, ബാബു ആൻ്റണി എന്നിവരും ചിത്രത്തിലെത്തി. ഹരിശങ്കറെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിക്രം അവതരിപ്പിച്ചത്.
ജോർജ് കിത്തു സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ദ്രിയം. വിക്രം, നിഷാന്ത് സാഗർ, ലെന, വാണി വിശ്വനാഥ് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഹൊറർ മൂവിയായാണ് ഇന്ദ്രിയം പ്രേക്ഷകരിലേക്കെത്തിയത്. അക്കാലത്തെ ബോക്സോഫീസ് ഹിറ്റുകളിലൊന്നായി മാറി ചിത്രം. ഇതുകൂടാതെ റെഡ് ഇന്ത്യൻസ്, ഇന്ദ്രപ്രസ്ഥം എന്നീ മലയാള സിനിമകളിലും വിക്രം അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates