ചെന്നൈ: നടൻ ധനുഷിന് വക്കീൽ നോട്ടീസ് അയച്ച് തമിഴിലെ നിർമാണക്കമ്പനി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെനാൻണ്ടൽ ഫിലിംസ് ആണ് നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിർമാണക്കമ്പനിയുടെ നടപടി. 2016 ൽ 'നാൻ രുദ്രൻ' എന്ന പേരിൽ ഒരു സിനിമ ചെയ്യാൻ ധനുഷുമായി നിർമാണക്കമ്പനി കരാറിലെത്തിയിരുന്നു.
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. കരാർ പ്രകാരം ധനുഷ് തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. പിന്നീട് സംവിധായകനെ മാറ്റാൻ നിർമാണക്കമ്പനി തീരുമാനിച്ചു. തിരക്കഥ കൈമാറാൻ ധനുഷ് തയ്യാറായില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ധനുഷിന്റെ ഉറപ്പിനെത്തുടർന്ന് നാഗാർജുന, എസ് ജെ സൂര്യ തുടങ്ങിയ നടൻമാർക്ക് നൽകിയ അഡ്വാൻസ് തുകയും പ്രീ-പ്രൊഡക്ഷൻ ചെലവുകളും കൂട്ടി ഏകദേശം 20 കോടി രൂപ നടന് നൽകിയതായി തെനാൻണ്ടൽ ഫിലിംസ് വക്കീൽ നോട്ടീസിൽ പറയുന്നു. എന്നാൽ കരാറിലെത്തിയ ചിത്രത്തിന് ഡേറ്റ് നൽകാതെ മറ്റ് സിനിമകളിൽ ധനുഷ് അഭിനയിച്ചുവെന്നും സിനിമ നീണ്ടുപോകുന്നത് നിർമാണക്കമ്പനിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ ധനുഷ് മറുപടി പറയണമെന്നും അല്ലെങ്കിൽ സിനിമയ്ക്കായി ചെലവഴിച്ച 20 കോടി രൂപ തിരിച്ചടയ്ക്കണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ കൂടി നൽകണമെന്നും നിർമാണക്കമ്പനി വക്കീൽ നോട്ടീസിൽ അറിയിച്ചു. ഇതിന് തയ്യാറായില്ലെങ്കിൽ മറ്റു നിയമനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം സംഭവത്തിൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി 55 ന്റെ ചിത്രീകരണത്തിലാണ് ധനുഷ്. ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates