

കഴിഞ്ഞ ദിവസമായിരുന്നു നടൻ കെൻ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്ത് എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ്. സംവിധായകൻ വെട്രിമാരൻ, നടൻ ധനുഷ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ അതിഥികളായെത്തിയിരുന്നു. ഇപ്പോഴിതാ കെനിന്റെ അച്ഛനും തമിഴിലെ പ്രശസ്ത നടനുമായ കരുണാസിന്റെ വാക്കുകളാണിപ്പോൾ ശ്രദ്ധായമാകുന്നത്.
"വെട്രിമാരനും ധനുഷിനും ഞാൻ നന്ദി പറയുന്നു. അവനെ ഒരു നടനായി പരിചയപ്പെടുത്തിയ വെട്രിമാരനും, അവന്റെ ഉള്ളിലെ കഴിവ് കണ്ടെത്തി അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാൻ അവസരം നൽകിയ ധനുഷും കെനിനെ അഭിനന്ദിക്കാൻ ഇവിടെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. 'തിരുടാ തിരുടി' എന്ന സിനിമയിലാണ് ഞാൻ ധനുഷിനെ ആദ്യമായി കാണുന്നത്.
അന്ന് അദ്ദേഹത്തിന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാതൽ കൊണ്ടേൻ റിലീസ് ചെയ്തിട്ടില്ല. അത് കണ്ടതിനു ശേഷം ഞാൻ അദ്ദേഹത്തിന്റെ സഹോദരൻ സെൽവരാഘവനോട് പറഞ്ഞു, ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും മികച്ച നടനെയാണ് നിങ്ങൾ നൽകിയത് എന്ന്. അക്കാലത്ത് മാധ്യമങ്ങൾ, എന്തിനാണ് അഭിനയിക്കാൻ വന്നതെന്ന് ചോദിച്ച് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.
അതൊക്കെ മാറുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഇന്ന്, ഇത്രയും ചെറിയ പ്രായത്തിൽ തന്നെ രണ്ട് ദേശീയ അവാർഡുകൾ നേടിയ ഒരു നടനാണ് അദ്ദേഹം. വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാതവനിലാണ് ഞാൻ അഭിനയിച്ചത്. തുടക്കം മുതൽ എനിക്ക് അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. സിനിമയെ വിശ്വസിച്ചാൽ സിനിമ ഒരിക്കലും നമ്മളെ കൈവിടില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു.
എന്റെ മകൻ കെൻ അതിന്റെ റിസൽറ്റ് ആണെന്ന് ഞാൻ കരുതുന്നു. ഈ അവസരത്തിൽ ഞാൻ എന്റെ ഭാര്യയോടും നന്ദി പറയുന്നു. ഈ 25 വർഷത്തെ സിനിമാ യാത്രയിൽ, ആരുടെ അടുത്തും ഒരു കാര്യത്തിനും ഞാൻ പോയിട്ടില്ല. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവസരങ്ങൾ വരുകയുള്ളൂ".- കരുണാസ് പറഞ്ഞു.
"ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളതും ധനുഷ് എന്ന നായകനൊപ്പമാണ്. പക്ഷേ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ട് ഇപ്പോൾ 16 വർഷമായി. ഇപ്പോള്‍ അദ്ദേഹത്തിന്റെ 'കര' എന്ന സിനിമയില്‍ ഞാനുമുണ്ട്.
കരയിൽ അദ്ദേഹത്തിന് ദേശീയ അവാർഡ് കൊടുത്താൽ എനിക്കും തരണം. ഞാൻ ബിജെപിയെ വിമർശിക്കുന്നുവെന്ന് കരുതി എനിക്ക് അവാർഡ് തരാതിരിക്കാൻ പറ്റില്ല. അങ്ങനെ വന്നാൽ ഞാൻ മിണ്ടാതിരിക്കില്ല". -തമാശരൂപേണ കരുണാസ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates