

സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകടമരണ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരുമൊക്കെ. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ താണ്ടിവന്ന സുധി കാൽനൂറ്റാണ്ടിലധികമായി സ്റ്റേജുകളിൽ കാണികളെ ചിരിപ്പിക്കുന്ന മുഖമാണ്. തമാശകൾ പറഞ്ഞ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഉള്ളുനീറിയിരുന്ന സുധിയുടെ കഥ അധികമാർക്കും അറിയില്ല.
ആദ്യഭാര്യ ഏൽപ്പിച്ചുപോയ കൈക്കുഞ്ഞുമായാണ് ഓരോ വേദികളിലും സുധി എത്തിയിരുന്നത്. രാഹുൽ എന്നാണ് മകന്റെ പേര്. പതിനാറ് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ലെന്ന് സുധി പറഞ്ഞിട്ടുണ്ട്. "ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്", പ്രതിസന്ധി നിറഞ്ഞ നാളുകളെക്കുറിച്ച് സുധി പറഞ്ഞതിങ്ങനെ.
"എന്റെ കുഞ്ഞിനെയുകൊണ്ട് നിരവധി വേദികളിൽ ഞാൻ പ്രോഗ്രാം ചെയ്യാൻ പോയിട്ടുണ്ട്. ഒരുപാട് വേദികളിൽ സ്റ്റേജിന്റെ ബാക്കിൽ കുഞ്ഞിനെ കിടത്തി ഉറക്കിയിട്ട് ഞാൻ സ്‌കിറ്റ് കളിച്ചിട്ടുണ്ട്. സ്‌കിറ്റ് കളിക്കുമ്പോഴും എനിക്ക് പേടിയാണ്. കുഞ്ഞ് ഉണരുമോ എന്ന ടെൻഷൻ ഉള്ളപ്പോഴും സ്റ്റേജിൽ നിന്ന് ജനങ്ങളെ ചിരിപ്പിക്കുകയായിരുന്നു. ഇപ്പോ എനിക്ക് രണ്ടാമതൊരു കുഞ്ഞായി, ഭാര്യ രേണു. ദൈവം എന്നെ ഇവിടെവരെയെത്തിച്ചു, നശിപ്പിച്ചില്ല", സുധി പറഞ്ഞു.
സുഹൃത്തായും ഭാര്യയായും രേണു എത്തിയപ്പോഴാണ് ജീവിതത്തിൽ സന്തോഷം നിറഞ്ഞതെന്നും സുധി പറഞ്ഞു. "എനിക്ക് രണ്ടാമത് ദൈവമായിട്ട് കൊണ്ടുവന്നതാണ് എന്റെ വാവക്കുട്ടിയെ. ആദ്യ ഭാര്യയിലെ മകനാണ് രാഹുൽ എന്ന് പറയുന്നത് അവൾക്കിഷ്ടമല്ല, പുള്ളിക്കാരിയുടെ മൂത്ത മകനാണ്", ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തുകയായിരുന്നു സുധി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates