മലയാള സിനിമയിലെ 'മധു' വസന്തത്തിന് ഇന്ന് 92-ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാ ലോകം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മധു. മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 92-ാം പിറന്നാൾ ആണ്. പ്രിയ നടന് ആശംസകൾ അറിയിക്കുകയാണ് സിനിമാ ലോകവും ആരാധകരും. ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹ സമ്പന്നനുമായ അച്ഛനും അപ്പൂപ്പനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന് സിനിമയുടെ കാര്യത്തിൽ ഇന്നും ചെറുപ്പമാണ്.
സിനിമയെക്കുറിച്ചും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെ കൃത്യമായ അഭിപ്രായങ്ങളുണ്ട് അദ്ദേഹത്തിന്. അതുകൊണ്ടു തന്നെയാണ് പുതിയ തലമുറ പോലും അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഏറ്റെടുക്കുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി വീട്ടില്‍ വിശ്രമത്തിലാണ് മധു ഇപ്പോള്‍. ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി.
രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്ത കാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്.
നായകന്‍, വില്ലന്‍, സഹനടന്‍ എന്നീ റോളുകളിലെല്ലാം മധു തിളങ്ങി. ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗവീ നിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് … അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.
ഓളവും തീരവും, ഏണിപ്പടികള്‍, ഭാര്‍ഗവീ നിലയം, ഇതാ ഒരു മനുഷ്യന്‍, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാന്‍, നരന്‍ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. സംവിധായകന്‍, നിര്‍മാതാവ് എന്നീ റോളുകളിലും മധു തിളങ്ങി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 15 ചിത്രങ്ങള്‍ നിര്‍മിച്ചു. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
Cinema News: Actor Madhu turns 92 today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

