

ഹൈദരാബാദ്: തെലുങ്ക് നടൻ മോഹൻ ബാബുവും ഇളയ മകനും നടനും നിർമാതാവുമായ മഞ്ജു മനോജും തമ്മിൽ സംഘർഷം. മഞ്ജു മനോജ് വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ സുരക്ഷ ഏജൻസി ഉദ്യോഗസ്ഥർ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും ആക്രമണത്തിനിരയായി.
ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോഹന്‍ ബാബു മാധ്യമപ്രവര്‍ത്തകനെ മൈക്ക് വലിച്ച് വാങ്ങി തല്ലുന്നത് അടക്കം ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. വാർത്താ സമ്മേളനത്തിനിടെയാണ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ മോഹൻബാബു മൈക്ക് പിടിച്ച് വാങ്ങി തല്ലിയത്. സംഭവത്തിൽ നടനെതിരെ രചകോണ്ട പൊലീസ് കേസെടുത്തു.
മനോജും ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും തന്റെ വീട് കൈവശപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി ആരോപിച്ച് തിങ്കളാഴ്ച മോഹന്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹൈദരാബാദിലെ ജൽപള്ളിയിലുള്ള തന്‍റെ വസതി പിടിച്ചെടുക്കാൻ മകനും മരുമകളും ശ്രമിക്കുന്നുവെന്നാണ് മോഹന്‍ ബാബുവിന്റെ ആരോപണം. എന്നാല്‍, സ്വത്തില്‍ ഒരു ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനാണ് താന്‍ പോരാടുന്നതെന്ന് മനോജ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം തേടിയതായും ഈ വിഷയത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കണ്ടതായും മനോജ് പറഞ്ഞു. തന്‍റെ പിതാവ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവും വ്യാജവുമാണെന്ന് മനോജ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നേരത്തെ പറഞ്ഞിരുന്നു.
മഞ്ജു മനോജും ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി അജ്ഞാതരായ പത്ത് പേർ തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും അവര്‍ നടത്തിയ കയ്യേറ്റത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും എതിർ പരാതിയിൽ മനോജ് ആരോപിച്ചു. കഴുത്തിൽ പ്ലാസ്റ്ററിട്ട് ആശുപത്രിയിൽ നിന്നും ഇറങ്ങി വരുന്ന മനോജിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം, കുടുംബ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മോഹന്‍ ബാബുവിന്റെ മൂത്ത മകന്‍ മഞ്ജു വിഷ്ണു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates