

ലൊസാഞ്ചലസ്: ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ (71) അന്തരിച്ചു. ‘റിവഞ്ച് ഓഫ് ദ് നേഡ്സ്’ (1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോബർട്ട് കാരഡീൻ ജീവനൊടുക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ബൈപോളാർ ഡിസോർഡർ എന്ന അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു നടൻ. നാൽപ്പതിലേറെ വർഷം ടെലിവിഷൻ പരമ്പരകളിലും നിരവധി സിനിമകളിലും അഭിനയിച്ചു.
മാർട്ടിൻ സ്കോർസെസെയുടെ ‘മീൻ സ്ട്രീറ്റ്സ്’, ഹാൽ ആഷ്ബിയുടെ ‘കമിങ് ഹോം’, സാമുവൽ ഫുള്ളറുടെ ‘ദ് ബിഗ് റെഡ് വൺ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപത്രങ്ങൾ ചെയ്തു. "ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനും മുത്തച്ഛനും അമ്മാവനും സഹോദരനുമായ റോബർട്ട് കാരാഡിന്റെ വിയോഗത്തിൽ ഞങ്ങൾ അതിയായ ദുഃഖത്തിലാണ്.
വളരെ ഇരുണ്ടതായി തോന്നുന്ന ഈ ലോകത്ത്, ബോബി എപ്പോഴും തന്റെ ചുറ്റുമുള്ള എല്ലാവർക്കും ഒരു വെളിച്ചമായിരുന്നു. ഈ മനോഹരമായ ആത്മാവിന്റെ വിയോഗത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ഏകദേശം രണ്ട് പതിറ്റാണ്ടായി ബൈപോളാർ ഡിസോർഡറുമായുള്ള പോരാട്ടത്തിൽ ബോബി നടത്തിയ ധീരമായ പോരാട്ടത്തെ ഞങ്ങൾ ഓർക്കുന്നു.
മാനസികരോഗവുമായി ബന്ധപ്പെട്ട് പോരാടുന്നവരെ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന്റെ ഈ യാത്ര പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിഷമകരമായ ഈ ഘട്ടത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. നിങ്ങൾ ഞങ്ങളെ മനസിലാക്കുമെന്ന് വിശ്വസിക്കുന്നു. നന്ദി"- റോബർട്ട് കാരഡീന്റെ മരണ വാർത്ത അറിയിച്ച് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പ്രശസ്ത നടൻ ജോൺ കാരഡീന്റെ മകനാണ് റോബർട്ട്. ഡേവിഡ് കാരഡീൻ, കീത്ത് കാരഡീൻ എന്നിവർ സഹോദരങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates