

വളരെ ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനാണ് സന്ദീപ് പ്രദീപ്. എക്കോയാണ് സന്ദീപിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. മികച്ച അഭിപ്രായമാണ് സന്ദീപിന്റെ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തന്റെ സിനിമാ തിരഞ്ഞെടുപ്പിനെക്കുറിച്ച് തുറന്നു പറയുകയാണ് സന്ദീപ്.
ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ്. സന്ദീപ് തന്നെയാണോ സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്യുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. "ബാക്കിയുള്ള കാര്യങ്ങളിൽ നമുക്കൊരാളോട് ഒരു സഹായം ചോദിക്കാം. സിനിമ ഒരു ടേസ്റ്റിന്റെ കൂടി ബിസിനസാണ്.
നമുക്ക് ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റ് ഉണ്ടല്ലോ. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലപ്പോൾ നമുക്ക് അത് ഒരുപോലെ ഇഷ്ടപ്പെട്ടു എന്ന് വരാം. അത് ഓരോരുത്തരുടെയും ടേസ്റ്റാണ്. അപ്പോൾ അത് ജഡ്ജ് ചെയ്യാൻ ഞാനൊരാളെ വച്ചു കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ ടേസ്റ്റും എന്റെ ടേസ്റ്റും തമ്മിൽ ചിലപ്പോൾ മാച്ച് ആകണമെന്നില്ല.
എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ എനിക്ക് തന്നെയല്ലേ തിരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് പരമാവധി എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്".- സന്ദീപ് പറഞ്ഞു. എക്കോയിലേക്ക് വന്നതിനെക്കുറിച്ചും സന്ദീപ് സംസാരിച്ചു.
"ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ ഒരു അമ്പത് ശതമാനവും ഞാനിത് ചെയ്യണമെന്ന് വിചാരിച്ച് തന്നെയാണ് കഥ കേൾക്കാൻ പോകുന്നത്. അപ്പോൾ തന്നെ ഞാൻ ആവേശത്തിലായിരുന്നു. ചേട്ടാ വേഗം താ, വായിക്കാം... അങ്ങനെയൊരു മൈൻഡിലാണ് ഞാൻ നിന്നത്.
സിനിമ കാണുമ്പോൾ ഒരു ബ്യൂട്ടി, കാരക്ടറിന്റെ ആർക്ക്, നായ്ക്കളുടെ രീതി ഇതെല്ലാം വളരെ വ്യക്തതയോടെ തന്നെ ബാഹുലേട്ടൻ എഴുതി വച്ചിട്ടുണ്ടായിരുന്നു. നമുക്ക് മേക്കിങ്ങിൽ പിടിക്കാം, എന്നൊരു പരിപാടിയല്ല. നമുക്ക് വായിക്കുമ്പോൾ തന്നെ ഇതാണ് അവിടെ സംഭവിക്കാൻ പോകുന്നതെന്ന കാര്യം നമ്മുടെ ഭാവനയിൽ വരും.
തുടക്കം മുതൽ തന്നെ വ്യക്തമായൊരു ക്ലാരിറ്റി ഇതിനുണ്ടായിരുന്നു. അങ്ങനെ തന്നെയാണ് അവസാനം വരെ പോയിട്ടുള്ളതും. മിസ്റ്ററി എന്ന ഴോണറിന്റെ രസം എന്താണെന്ന് എനിക്കറിയില്ല, ഞാൻ ചെയ്ത പടങ്ങളെല്ലാം വ്യത്യസ്ത ഴോണറിലുള്ള സിനിമകളായിരുന്നു. ആദ്യമായിട്ടാണ് ഒരു മിസ്റ്ററി ഴോണറിലുള്ള സിനിമ ചെയ്യുന്നത്.
ഞാൻ പൊതുവേ തിരക്കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ആദ്യമായിട്ടാണ് ഞാനൊരു തിരക്കഥ വായിക്കുന്നത്. വായിച്ചു തുടങ്ങിയപ്പോൾ, മിസ്റ്ററി വായിക്കുന്നതിന്റെ ഒരു ഹൈ എനിക്ക് തോന്നി. അതാണ് എന്നെ ഈ സിനിമയിലേക്ക് ആദ്യം ആകർഷിച്ചത്".- സന്ദീപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates