

റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ജോലി തുടരാനായി നടനും സംവിധായകനും നിര്‍മാതാവുമായ ഷോണ്‍ പെന്‍ യുക്രൈനിൽ. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇര്‍യാന വെരേഷ്ചുകിനൊപ്പം കൂടിക്കാഴ്ച നടത്തിയ ഷോൺ പെൻ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റിന്റെ ഓഫിസാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഇത് വ്യക്തമാക്കിയത്. റഷ്യൻ അധിനിവേശത്തെക്കുറിച്ച് സൈനികരോടും അധികൃതരോടും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.
ഷോൺ പെന്നിനെ പ്രശംസിച്ച് യുക്രൈൻ പ്രസിഡന്റ്
വിദേശ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇല്ലാതെ പോയ ധൈര്യമാണ് ഷോൺ പെന്‍ കാണിക്കുന്നത്. സംവിധായകന്‍ കീവിലേക്ക് വന്നത് യുക്രൈനില്‍ നിലവില്‍ നടക്കുന്ന പരിപാടികളെല്ലാം റെക്കോര്‍ഡ് ചെയ്യുന്നതിനാണ്. ഞങ്ങളുടെ നാട്ടിലേക്കുള്ള റഷ്യയുടെ അധിനിവേശത്തിലെ സത്യം ലോകത്തോട് പറയാന്‍.- പ്രസിഡന്റിന്റെ ഓഫിസ് കുറിച്ചു.
നവംബർ മുതൽ യുക്രൈനിൽ
കഴിഞ്ഞ വര്‍ഷം നവംബർ മുതൽ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി ഷോണ്‍ പെന്‍ യുക്രൈനിലുണ്ട്. വൈസ് സ്റ്റുഡിയോസാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ഉക്രൈനിയൻ ആർമ്ഡ് ഫോഴ്സിൻെറ ഫ്രണ്ട്ലൈൻ സന്ദർശിച്ച ഷോൺ പെന്നിന്റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു.
രണ്ടു തവണ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഷോണ്‍ പെന്‍ യുദ്ധവിരുദ്ധ കാമ്പയിനുകളില്‍ സജീവമാണ്. 2010 ല്‍ ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്തഭൂമിയിലെത്തി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ഡോണ്‍ ഹാര്‍ഡി സംവിധാനം ചെയ്ത സിറ്റിസണ്‍ പെന്‍ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates