'50 രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലി, ഇന്നും അമ്മ അം​ഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ്'; വിജിലേഷ്

'അന്നാരും അൻപത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാൻ മടിച്ച,കുഞ്ഞുങ്ങളെ നോക്കാൻ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്'
വിജിലേഷിന്റെ അമ്മ, വിജിലേഷ്/ ഫേയ്സ്ബുക്ക്
വിജിലേഷിന്റെ അമ്മ, വിജിലേഷ്/ ഫേയ്സ്ബുക്ക്
Updated on
1 min read

അം​ഗനവാടി ജീവനക്കാരിയായ അമ്മയെക്കുറിച്ച് കുറിപ്പുമായി നടൻ വിജിലേഷ്. മുപ്പത്തിയേഴ് വർഷമായി അമ്മ അം​ഗനവാടി ജീവനക്കാരിയാണെന്നാണ് താരം കുറിക്കുന്നത്. അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു.  ശമ്പളം കുറവായതിനാൽ പലരും ഏറ്റെടുക്കാൻ മടിച്ച ജോലിയാണ് സന്തോഷത്തോടെ അമ്മ സ്വീകരിച്ചതെന്നും വിജിലേഷ് പറയുന്നു. വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാർ ജോലി ചെയ്യുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര  പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിതെന്നും താരം പറയുന്നുണ്ട്. അം​ഗനവായിടിൽ പോകാൻ തയാറാവുന്ന അമ്മയുടെ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 

വിജിലേഷിന്റെ കുറിപ്പ് വായിക്കാം

അമ്മ
അമ്മ ഇന്നും അംഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിഏഴ്  വർഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാർഥ്യം ഉണ്ട് ആ മുഖത്ത്. അന്നാരും അൻപത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാൻ മടിച്ച,കുഞ്ഞുങ്ങളെ നോക്കാൻ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്, അതുതന്നെയാണ് അമ്മയുടെ സന്തോഷവും, ഊർജ്ജവും.

പുലർച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ്  ഞാൻ കണ്ടു വളർന്നത്.  എന്റെ ഡിഗ്രികാലഘട്ടത്തിൽ ഞാൻ തിരഞ്ഞെടുത്തത് സംസ്‍കൃതമായിരുന്നു, തുടർന്ന് പി.ജിയ്ക്ക് തിയറ്റർ പഠനമായിരുന്നു, തിയറ്റർ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ ഇന്നും കൂടെയുണ്ട്.

വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാർ ജോലി ചെയ്യുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര  പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാൽ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്.  എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com