ചെറുപ്പത്തിൽ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി അനാർക്കലി മരക്കാർ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചോക്ലേറ്റ് നൽകി കടന്നുപിടിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും സൈബർ ലോകത്ത് നേരിടേണ്ടിവന്നിട്ടുള്ള മോശം അനുഭവവുമെല്ലാം അനാർക്കലി പങ്കുവച്ചു. വിവാദമായ ഫോട്ടോഷൂട്ടിനെക്കുറിച്ചും ജോഷ് ടോക്സ് എന്ന പരിപാടിയിൽ അനാർക്കലി പറഞ്ഞു.
"ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരാളിൽ നിന്നും മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയിൽ പോകുമ്പോഴായിരുന്നു സംഭവം. ഒരു മനുഷ്യൻ ചോക്ലേറ്റ് തന്ന് എന്നെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി, ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും അയാൾ തൊടാൻ ശ്രമിച്ചപ്പോൾ അത് എന്താണെന്ന് അറിയില്ലെങ്കിൽ കൂടി അയാളുടെ പിടിയിൽ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടിൽ ചെന്ന് പറയാൻ പേടി ഉണ്ടായിരുന്നു. പക്ഷെ അമ്മയോട് പറഞ്ഞു, അപ്പോൾ ഇത്തരം കാര്യങ്ങൾ തനിയെ ഡീൽ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്," അനാർക്കലി പറയുന്നു.
സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ മോശം കമന്റുകൾ കേൾക്കാനിടയായ സാഹചര്യത്തെക്കുറിച്ചും നടി പറഞ്ഞു. വീട്ടുകാർ പോലും ഇങ്ങനെ ഒരു ഫോട്ടോ ഇടണമായിരുന്നോ എന്ന് ചോദിച്ചെന്നും സോഷ്യൽ മീഡിയയിലെ കമന്റുകളെ മുഖവിലക്കെടുക്കാതെയാണ് അത് മറികടന്നതെന്നും നടി പറഞ്ഞു.
കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെക്കുറിച്ചും അനാർക്കലി ജോഷ് ടോക്സിൽ സംസാരിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയും ഒരു മതവിഭാഗവും എനിക്കെതിരെ നീങ്ങി. എന്റെ ചില സുഹൃത്തുക്കൾ, ചില ദളിത് ആക്ടിവിസ്റ്റുകൾ ഒക്കെ വിളിച്ചു അനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. എന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കിൽ ഇട്ടിരുന്നു. നോ പറയാൻ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അതെന്നും ഈ സംഭവം കുറച്ചു നാൾ വല്ലാതെ അലട്ടിയിരുന്നെന്നും നടി പറഞ്ഞു. തനിക്കുണ്ടാകുന്ന പല പ്രശ്നങ്ങളെയും നേരിടുന്നത് അത് അവഗണിച്ചുകൊണ്ടാണെന്നു അനാർക്കലി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates