

നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു നടി അപർണ നായർ. അടുത്തിടെയാണ് താരം ആത്മഹത്യ ചെയ്തത്. പ്രേക്ഷകർക്കും സീരിയൽ മേഖലയിലും ഒരുപോലെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്. കുടുംബ പ്രശ്‌നത്തെ തുടർന്നായിരുന്നു അപർണ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
അപർണയുടെ മരണത്തോടെ അച്ഛനും അമ്മയും നഷ്ടമായ മൂത്ത മകളെ ദത്തെടുക്കാൻ നടി അവന്തിക മോഹൻ ആഗ്രഹം പ്രകടിപ്പിച്ചതായി നടൻ മനോജ് കുമാറും നടി ബീന ആന്റണിയും. മനോജിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇരുവരും ഇക്കാര്യം അറിയിച്ചത്.
'കഴിവുള്ള അഭിനേത്രിയായിരുന്നു അപർണ, എന്നാൽ അവളുടെ വിയോഗം നമ്മളെ തളർത്തിക്കളഞ്ഞു. ഇപ്പോൾ ഞങ്ങൾ ഈ വിഡിയോയുമായി എത്തിയിരിക്കുന്നത് അപർണയുടെ മകളുടെ കാര്യവും നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച് പറയാനാണ്. നടി അവന്തിക എനിക്ക് മകളെ പോലെയാണ്. ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്’- ബീന പറഞ്ഞു.
‘അപർണയ്ക്ക് രണ്ടു മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപർണയുടെ ഇപ്പോഴത്തെ ഭർത്താവ്. അപർണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടി അച്ഛനൊപ്പമാണ് ജീവിക്കുന്നത്. ആദ്യ കുട്ടി അപർണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതൽ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്. ആ കുട്ടി കുഞ്ഞായിരുന്നപ്പോൾ അപർണ കുട്ടിയ ലൊക്കേഷനിൽ കൊണ്ടുവരുമായിരുന്നു. അന്നു മുതൽ അവന്തികയ്ക്ക് അവളെ ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ അവൾക്ക് 18 വയസുണ്ട്.
നിയമപരമായി ഇപ്പോൾ ആ കുട്ടിക്ക് അച്ഛനും അമ്മയുമില്ല. പിന്നാലെയാണ് അവന്തിക എന്നെ വിളിച്ച് കുട്ടിയെ ഞാൻ വളർത്തിക്കോട്ടെ എന്നു ചോദിച്ചത്. നമുക്ക് ഒരുമിച്ച് പോയി അപർണയുടെ അമ്മയോട് സംസാരിക്കാം എന്നു പറഞ്ഞു. അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ വളർത്താം എന്നാണ് അവന്തിക പറഞ്ഞത്. അന്നു തന്നെ അതിന് നിയമപരമായ പ്രശ്നമുണ്ടെന്ന് ഞങ്ങൾ പറഞ്ഞിരുന്നു.
എന്നാലും അവളുടെ ആഗ്രഹം കൊണ്ട് ഞങ്ങൾ പോയി. എന്നാൽ അപർണയുടെ അമ്മ അതിന് തയാറായിരുന്നില്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും, അവന്തികയുടെ കൂടെ കുട്ടിയെ വിടാൻ കഴിയില്ലെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അവരുടെ അവസ്ഥ പരിതാപകരമാണ്. അവന്തികയുടെ മനസ്സിന് ബിഗ് സല്യൂട്ട് ഉണ്ട്’. ഇരുവരും വിഡിയോയിൽ പറഞ്ഞു.
ആ കുടുംബം വളരെ ദുരിതത്തിലാണ് ജീവിക്കുന്നത്. അപർണയ്ക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടി അവളെ സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ കുടുംബത്തിനെ നോക്കാൻ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates