

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് അവതാരികയും നടിയുമായ കല്യാണി. തന്റെ
ആരോഗ്യാവസ്ഥയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ താരം നേരത്തെ പങ്കുവെച്ചിരുന്നു എന്നാൽ വിഡിയോയെ ചുറ്റിപ്പറ്റി വ്യാജ വർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ അത് നീക്കുകയായിരുന്നു. ഇപ്പോൾ തന്റെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.
'കഴിഞ്ഞ ഒന്നര മാസമായി വൈകാരികമായും ശാരീരികമായും വളരെയധികം തളർന്ന അവസ്ഥയിലായിരുന്നു. മനസികമായും ആരോഗ്യപരമായും ഇപ്പോൾ വളരെ മോശാണ്. 2016 ൽ ആണ് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടന്നത്. അതിന് ശേഷമാണ് മകൾ നവ്യക്ക് ജന്മം നൽകിയത്. അസുഖം പൂർണമായും മാറി എന്നാണ് കരുതിയിരുന്നതെങ്കിലും ആറു മാസങ്ങൾക്ക് മുൻപ് വീണ്ടും വേദന ഉണ്ടായി. തുടർന്നാണ് ഒരു നട്ടെല്ലുരോഗ വിദഗ്ധനെ സമീപിച്ചതെന്നും കല്യാണി കുറിച്ചു.
'പക്ഷേ ഇനിയൊരിക്കലും കേൾക്കില്ല എന്നു കരുതിയ കാര്യമാണ് അദ്ദേഹത്തിൽ നിന്നും കേട്ടത്. നേരത്തെ ചെയ്ത എന്റെ ശസ്ത്രക്രിയ പൂർണമായി വിജയമായിരുന്നില്ല എന്ന്. ഇനി മറ്റൊരു ശസ്ത്രക്രിയ കൂടെ നടത്തേണ്ടി വരും. നേരത്തെ ചെയ്ത ശസ്ത്രക്രിയയിൽ ഘടിപ്പിച്ച സ്‌ക്രൂകളും പ്ലേറ്റുകളും എല്ലാം നീക്കം ചെയ്ത്, നട്ടെല്ലിൽ ഒരു പുതിയ അസ്ഥി കൃത്രിമമായി വയ്ക്കുകയും ചെയ്യണം. ഇത്തവണ സുഖപ്പെടാൻ കാലതാമസമെടുക്കും. എന്നെ ചികിത്സിച്ച ഡോക്ടർമാരോടു നന്ദി പറയുന്നു. ഈ വേദനയിൽ ഉടനീളം എനിക്കൊപ്പം എന്നെ ഏറ്റവും നല്ല രീതിയിൽ പരിപാലിച്ചത് അഞ്ചു വയസ്സുള്ള എന്റെ മകളാണ്. അവൾ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. അവൾ എന്നോടു കാണിക്കുന്ന സഹാനുഭൂതിയും അനുകമ്പയും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇനിയൊരു നീണ്ട പാത എന്റെ മുന്നിലുണ്ട്. അവിടെ എനിക്കു വേണ്ടി ഞാൻ തെരഞ്ഞെടുത്ത എന്റെ കുടുംബത്തോട് നന്ദിയും കടപ്പാടും പ്രതീക്ഷയുമുണ്ട്. ദയവു ചെയ്ത് ആരും തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്. ഇപ്പോൾ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ”.–കല്യാണി കുറിച്ചു.
2009 വരെ തെന്നിന്ത്യൻ സിനിമകളിലും പിന്നീട് ടെലിവിഷൻ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. മലയാളത്തിൽ 'മുല്ലവള്ളിയും തേൻമാവും', 'പരുന്ത്' എന്നീ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. പൂർണിത എന്നാണ് യഥാർഥ പേര്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates