777 ചാർലിയുടെ സംവിധായകൻ കിരൺ രാജ് ആണെന്ന വ്യാജേന ഫോണിൽ വിളിച്ച് തട്ടിപ്പ്. പതിനെട്ട് ദിവസത്തെ ഡേറ്റ് ചോദിച്ച് കോൾ വന്നെന്ന് പറഞ്ഞ് നടി മാലാ പാർവതിയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഫോൺ സംഭാഷണത്തിൽ സംശയം തോന്നിയ മാലാ പാർവതി സംവിധായകനെ നേരിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തട്ടിപ്പുകാരനെ കിരൺ രാജുമൊത്ത് കോൺഫറൻസ് കോൾ വിളിച്ച് കള്ളം പൊളിച്ചെന്നും മാലാ പാർവതി പറഞ്ഞു.
മാലാ പാർവതിയുടെ കുറിപ്പ്
777 Charlie എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആണ് എന്ന് പറഞ്ഞ് എനിക്ക് കോൾ വന്നത് ഈ മാസം 20നാണ്.18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷൻ ആള് വിളിക്കുമെന്നും പറഞ്ഞു.
എന്നാൽ സംശയം തോന്നിയപ്പോൾ രാജാകൃഷ്ണനെ ഫോണിൽ വിളിച്ചു. സംവിധായകൻ കിരൺ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോൾ തന്നെ രാജാ കൃഷ്ണൻ കോൺഫ്രൻസ് കോൾ ആക്കി കിരൺ രാജിനെ ആഡ് ചെയ്തു.
വിഷയം പറഞ്ഞപ്പോൾ, ആൾ ആകെ വിഷമിക്കാൻ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോൾ, എന്നെ വിളിച്ച ആളെ ഞാൻ ആ കോളിൽ അഡ് ചെയ്യാം എന്ന് പറഞ്ഞു.
കോൾ അയാൾ എടുത്തു. ഞാൻ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാൾ മറുപടി പറഞ്ഞു. 777 ചാർളിയുടെ സംവിധായകൻ, കിരൺ രാജ് അല്ലെ എന്ന ചോദ്യത്തിന് അതെ കിരൺ രാജ് ആണ് എന്നദ്ദേഹം മറുപടി നൽകി. പ്രൊഡക്ഷൻ്റെ ഡിറ്റെയിൽസ് ചോദിച്ചപ്പോൾ, തിരിച്ച് വിളിക്കാമെന്ന് അയാൾ.
ഉടനെ തന്നെ യഥാർത്ഥ സംവിധായകൻ, ഇടപ്പെട്ടു.
ഞാനാണ് കിരൺ രാജ് ! എൻ്റെ പേരിൽ താൻ ഏത് പ്രൊഡക്ഷൻ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോൾ, കട്ട് ചെയ്ത് പോയി.
വേറെയും ആക്ടേഴ്സിനെ ഈ ആൾ ,ശ്രീ കിരൺ രാജിൻ്റെ പേരിൽ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.
777 ചാർളി എന്ന കന്നട സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്. കാസർഗോഡ്കാരനായ ഇദ്ദേഹത്തിൻ്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. +918848185488 ഈ നമ്പറിൽ നിന്നാണ് വിളി വന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
