പ്രണയം വെളിപ്പെടുത്തി മഞ്ജിമ; "എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ജീവിതത്തിലേക്ക് കടന്നുവന്ന കാവൽമാലാഖ", നടൻ ഗൗതം കാർത്തിക്ക് 

സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്കെത്തിയ ബന്ധത്തെക്കു‌റിച്ച് വിവരിച്ചായിരുന്നു ഗൗതമിന്റെ കുറിപ്പ്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
2 min read

പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും. മൂന്ന് വർഷത്തെ പ്രണയം ഒടുവിൽ ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. ഇരുവർക്കും ആശംസങ്ങൾ നേർന്ന് താരങ്ങളടക്കം നിരവധിപ്പേർ കമന്റുകൾ കുറിച്ചു. എല്ലാം നഷ്ടപ്പെട്ട് നിന്ന അവസ്ഥയിൽ ഒരു കാവൽ മാലാഖയെപ്പോലെ ജീവിതത്തിലേക്ക് കടന്നുവന്ന ആളാണ് ​ഗൗതം എന്നാണ് മഞ്ജിമ കുറിച്ചത്. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്കെത്തിയ ബന്ധത്തെക്കു‌റിച്ച് വിവരിച്ചായിരുന്നു ഗൗതമിന്റെ കുറിപ്പ്. ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചു. 

"മൂന്ന് വർഷം മുമ്പ്, ഞാൻ എല്ലാം നഷ്ടപ്പെട്ട് നിന്ന അവസ്ഥയിൽ നീയെന്റെ ജീവിതത്തിലേക്ക് ഒരു കാവൽ മാലാഖയെപ്പോലെ കടന്നുവന്നു. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് നീ മാറ്റി, ഞാൻ എത്രമാത്രം അനു​ഗ്രഹീതയാണെന്ന് മനസിലാക്കാൻ നീയെന്നെ സഹായിച്ചു. 
എല്ലാം തകർന്നെന്ന് എനിക്ക് തോന്നുമ്പോഴും നീ എന്നെ മുന്നോട്ട് വലിച്ചു. എന്റെ കുറവുകളെ അം​ഗീകരിക്കാനും എപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ എന്താണോ, ആ എന്നെ നീ എത്രമാത്രം സ്നേഹിക്കുന്നു എന്നതാണ് ഞാൻ നിന്നിൽ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. നീ എന്നും എന്റെ ഏറ്റവും ഫേവറേറ്റ്", എന്ന് കുറിച്ചാണ് ഒന്നിച്ചുള്ള ചിത്രങ്ങൾ മഞ്ജിമ പങ്കുവച്ചത്. 

മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ബാലതാരമായി അഭിനയരംഗത്തെത്തി പിന്നീട് നായികയായും തിളങ്ങിയ നടിയാണ് മഞ്ജിമ മോഹൻ. പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. 2015ൽ ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകനും നടൻ കാർത്തിക്കിന്റെ മകനുമാണ് ഗൗതം കാർത്തിക്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com