ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന നടിയും നിർമാതാവുമായ സാന്ദ്ര തോമസ് വീട്ടിൽ തിരിച്ചെത്തി. രണ്ടാഴ്ചയ്ക്ക് ശേഷം മക്കളെ കണ്ട സന്തോഷം പങ്കുവച്ചുള്ള വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാന്ദ്ര. "രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷമുള്ള കൂടിക്കാഴ്ച" എന്ന് കുറിച്ചാണ് സാന്ദ്ര വിഡിയോ പങ്കുവച്ചത്.
മക്കളെ കാണാനായി നിലമ്പൂരേക്ക് യാത്രതിരിച്ചതും വഴിയിലെ വിശേഷങ്ങളും വീട്ടിലെത്തിയ ശേഷമുള്ള മക്കളുടെ സ്നേഹപ്രകടനവുമെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഡെങ്കിപ്പനി ബാധിച്ച അനുഭവം പങ്കുവച്ചുകൊണ്ടുള്ള വിഡിയോയും സാന്ദ്ര പുറത്തുവിട്ടിരുന്നു. പനിയായി ഒരാഴ്ച വീട്ടിൽ കഴിഞ്ഞതിനു പിന്നാലെ വീട്ടിൽ തലകറങ്ങി വീണതോടെയാണ് സാന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ്സ് കുറയുന്നതായിരുന്നു പ്രശ്നമെന്നും അഞ്ചു ദിവസത്തോളം ഐസിയുവിൽ കഴിഞ്ഞെന്നും താരം പറഞ്ഞു. നെഞ്ചിൽ ഒരു കോടാലി കൊണ്ട് വെട്ടിയാൽ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീൽ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാൻ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന.'- സാന്ദ്ര തോമസ് പറഞ്ഞു.
അതിനിടെ രോഗം വന്നതിന് ശേഷം പരിഹാസവുമായി എത്തിയവർക്കും താരം മറുപടി നൽകി. അമ്മയ്ക്കും മക്കൾക്കും മതിയായിക്കാണുമല്ലോ എന്നൊക്കെയാണ് ചില ആളുകൾ വിമർശിച്ചത്. കൊതുകിലൂടെയാണ് ഡങ്കു പകരുന്നതെന്നും ചെളിയിലും വെള്ളത്തിലും ഇറങ്ങി നടന്നതുകൊണ്ടല്ല ഡെങ്കിപ്പനി വന്നതെന്നും സാന്ദ്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates