

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞയാളാണ് ശ്വേത മേനോൻ എന്നും ആ ചിന്താഗതി ഉള്ള ആളാണോ അമ്മയെ നയിക്കേണ്ടതെന്നും നടി ഉഷ ഹസീന. അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബാബു രാജിനെയും നടി അനുകൂലിച്ചു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.
"വ്യക്തിപരമായി ശ്വേതയോട് എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോൾ ശ്വേത പറഞ്ഞ രണ്ട് കാര്യങ്ങൾ എനിക്കൊരിക്കലും ഉൾക്കൊള്ളാൻ പറ്റാത്തതാണ്. അത് അമ്മയിലെ അംഗങ്ങളും അറിയട്ടെ. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ചുക്കുമല്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്നാണ് ശ്വേത എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം പറഞ്ഞത്, മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കിൽ ഈ സംഘടന നിലനിൽക്കില്ല. അത് സത്യമാണ്. അതിന്റെ കൂടെ ഇടവേള ബാബു കൂടി ഇതിന്റെ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഈ സംഘടന ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ ഓഗസ്റ്റ് 16 ന് ഈ സംഘടന ഉണ്ടാവുകയില്ല.
അതെനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല. ഇങ്ങനെയൊരു ചിന്താഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത് എന്ന് അംഗങ്ങൾ എല്ലാവരും കൂടി ആലോചിക്കട്ടെ. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് കുക്കു പരമേശ്വരൻ ആണ്. 19 കൊല്ലം ഇന്നസെന്റ് ചേട്ടൻ ഉണ്ടായിരുന്ന സമയത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ആളാണ്.
ആ കാലയളവിൽ സ്ത്രീകൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതുൾപ്പെടെ. ആ സമയത്തൊന്നും കുക്കു പരമേശ്വരൻ നാളിതുവരെ സ്ത്രീകളുടെ ഭാഗത്ത് നിന്ന് സംസാരിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ പോലും ഇവരാരും സംസാരിക്കാൻ മുൻപോട്ട് വന്നിട്ടില്ല".- ഉഷ പറഞ്ഞു.
"ബാബുരാജ് മത്സരിക്കുന്നതിനെതിരെ ഒരുപാട് ആരോപണങ്ങൾ വന്നിട്ടുണ്ട്. ബാബുരാജിനെതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്ന സമയത്താണ്, ബാബുരാജ് ഏറ്റവും കൂടുതൽ ഭൂരിപക്ഷ വോട്ട് നേടി ജയിച്ചത്. അമ്മയിലെ 500 അഗംങ്ങൾക്കും സംഘടന എങ്ങനെയാണ് മുൻപോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയാണെന്ന് വളരെ വ്യക്തമായിട്ട് അറിയാം. ബാബുരാജ് മത്സരിക്കട്ട, ഇഷ്ടമുള്ളവർ വോട്ട് ചെയ്യട്ടെ".- ഉഷ ഹസീന വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
