ബോളിവുഡിന്റെ ഖില്ലാഡിയാണ് നടൻ അക്ഷയ് കുമാർ. സിനിമയിലെത്തിയിട്ട് 35 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് അക്ഷയ് ഇപ്പോൾ. 35 വർഷം നീണ്ട കരിയറിനിടെ പല തവണ ഉയർച്ച താഴ്ചകളിലൂടെ അക്ഷയ് കടന്നു പോയി. തുടർച്ചയായി പതിനഞ്ചിലധികം പരാജയങ്ങളെ ബോക്സോഫീസിൽ അഭിമുഖീകരിച്ചിട്ടുണ്ട് അക്ഷയ് കുമാർ.
ഇപ്പോഴിതാ ഒരു നടൻ ബോക്സോഫീസിൽ പരാജയപ്പെട്ടാൽ ഇൻഡസ്ട്രിയിലുള്ളവരുടെ സമീപനം തന്നെ മാറുമെന്ന് തുറന്നു പറയുകയാണ് നടൻ. എബിപി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ. തുടർച്ചയായി 15–16 സിനിമകളോളം പരാജയെപ്പട്ട കാലഘട്ടത്തെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞു.
പരാജയങ്ങൾ അദ്ദേഹത്തെ ബാധിച്ചിരുന്നുവെന്നും അത്തരം സമയങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കുകയാണ് പതിവെന്നും അക്ഷയ് കുമാർ പറഞ്ഞു. "എന്റെ ജീവിതത്തിൽ ഞാൻ നിരവധി ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്. തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്, ചിലപ്പോൾ തുടർച്ചയായി 15–16 തവണ, തുടർച്ചയായി ഹിറ്റുകളും സമ്മാനിച്ചിട്ടുണ്ട്. ജീവിതത്തിൽ ഇതൊക്കെ വളരെ സാധാരണമാണ്.
ഇതുവരെ ഏകദേശം 150 ഓളം സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്."- അക്ഷയ് കുമാർ പറഞ്ഞു. "എന്റെ സിനിമ ഓടിയില്ലെങ്കിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലൊക്കെ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്. എന്നാൽ തിങ്കളാഴ്ച ആകുമ്പോഴേക്കും ഞാൻ അതൊക്കെ വിടും, പുതിയതിനായി തുടക്കമിടും. എന്റെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.
ഇത്തരം കാര്യങ്ങളൊക്കെ സ്വീകരിച്ച് നമുക്ക് മുന്നോട്ട് പോകാൻ കഴിയണം". - അക്ഷയ് കൂട്ടിച്ചേർത്തു. "തുടർച്ചയായ പരാജയങ്ങൾ ഒരിക്കൽ മാത്രമല്ല, മൂന്ന് തവണ സംഭവിച്ചിട്ടുണ്ട്. ചിലപ്പോൾ തുടർച്ചയായി 15 സിനിമകൾ, ചിലപ്പോൾ 14 സിനിമകൾ. പക്ഷേ ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഒരു സിനിമയ്ക്കായി 80 ദിവസം ചെലവഴിക്കുക.
പിന്നീട് ഡബ്ബ് ചെയ്യുക, അത് പ്രൊമോട്ട് ചെയ്യുക... ഇതൊക്കെ ചെയ്തിട്ട് പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടാതിരിക്കുമ്പോൾ തീർച്ചയായും വിഷമം തോന്നും. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കാനാണ് എനിക്ക് ആ സമയത്ത് തോന്നുക. എന്റെ ഭാര്യക്ക് ഇത് മനസ്സിലാകും. അതുകൊണ്ട് അവൾ എന്നെ പിന്തുണയ്ക്കുകയും കുട്ടികളോട് പറയുകയും ചെയ്യും, പപ്പയെ തനിച്ച് വിട്ടേക്ക്, കുറച്ച് ദിവസം കഴിയുമ്പോൾ പപ്പ ഓക്കെ ആകുമെന്ന്". - അക്ഷയ് കുമാർ പറഞ്ഞു.
"നിങ്ങളുടെ അവസാന സിനിമയുടെ പ്രകടനത്തെ ആശ്രയിച്ച് നിങ്ങളുടെ മുറികളുടെ വലുപ്പം മാറിക്കൊണ്ടേയിരിക്കും. നിങ്ങളുടെ സിനിമ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, നിങ്ങൾക്ക് ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് ലഭിക്കും, ചിലപ്പോൾ വൈസ് പ്രസിഡൻഷ്യൽ, മറ്റ് ചിലപ്പോൾ ഒരു സാധാരണ മുറി മാത്രം.
ഇത് ഇപ്പോൾ എനിക്ക് സംഭവിക്കുന്നില്ല, പക്ഷേ എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ രണ്ട് നായകന്മാർക്കൊപ്പം ഒരു സിനിമ ചെയ്യുകയായിരുന്നു. സഹ നടന്റെ പേര് ഞാൻ പറയുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ മുൻ ചിത്രം വിജയിച്ചതിനാൽ, അദ്ദേഹത്തിന് ഒരു വലിയ മുറി ലഭിച്ചു, എനിക്ക് ഒരു ചെറിയ മുറി നൽകി.
അദ്ദേഹത്തിന്റെ മുറിയിലേക്ക് നടന്നുകയറി ഞാൻ ചിന്തിച്ചത് ഇപ്പോഴും ഓർക്കുന്നു: 'എന്റെ മുറി എന്തുകൊണ്ട് അത്ര വലുതല്ല?' പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, എന്റെ സിനിമകൾ വിജയിച്ചിട്ടില്ലാത്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്.
എല്ലാവരുമല്ല, ചില നിർമ്മാതാക്കളാണ് ഇത് ചെയ്തത്. ഇത്തരം പക്ഷാപാതത്തെക്കുറിച്ച് ഞാനൊരിക്കലും പരാതിപ്പെട്ടിട്ടില്ല, കാരണം കുറഞ്ഞത് എനിക്കൊരു മുറി കിട്ടുന്നുണ്ടല്ലോ എന്നോർത്ത്. ഒരു മുറിയിൽ 24 പേർ താമസിച്ചിരുന്ന ഒരു സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. ചാന്ദ്‌നി ചൗക്കിൽ ഞാൻ ജീവിച്ചിരുന്ന സമയത്തെക്കുറിച്ചാണ്. ഞങ്ങൾ ഒരു കൂട്ടുകുടുംബമായിരുന്നു." - അക്ഷയ് കുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates