ഭൂത- പ്രേതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ അക്ഷയ് കുമാർ. തനിക്കുണ്ടായ ഒരു അമാനുഷിക അനുഭവത്തെക്കുറിച്ചും അക്ഷയ് പങ്കുവച്ചു. ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലാ എന്ന സിനിമയാണ് അക്ഷയ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ഈ ചിത്രത്തെ മുൻനിർത്തിയായിരുന്നു അക്ഷയ്‌യോടുള്ള ചോദ്യവും. അത്തരം പ്രതിഭാസങ്ങൾക്ക് ശാസ്ത്രീയമായി തെളിവില്ലെന്നും അക്ഷയ് വ്യക്തമാക്കി. ഈ വിഷയത്തിൽ തന്നെ ഏറെ ആലോചനകൾക്ക് പ്രേരിപ്പിച്ച ഒരു സംഭവവും അദ്ദേഹം പങ്കുവച്ചു. തന്റെ ഭാര്യ ട്വിങ്കിൾ ഖന്ന ആ വീട്ടിൽ എന്തോ അസ്വാഭാവികത ഉള്ളതായി നിരന്തരം പറയാറുണ്ടായിരുന്നു.
ആ വീട്ടിൽ ഒരു സ്ത്രീ നടക്കുന്ന ശബ്ദം താൻ കേൾക്കാറുണ്ടെന്ന് ട്വിങ്കിൾ അവകാശപ്പെട്ടിരുന്നെങ്കിലും, ഒരു അഭ്യസ്തവിദ്യയായ സ്ത്രീ ഇങ്ങനെയൊക്കെ പറയുന്നത് എങ്ങനെയെന്ന് ചോദിച്ച് താൻ അന്നത് തള്ളിക്കളയുകയായിരുന്നു. എന്നാൽ മകൻ ആരവിന് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നും അക്ഷയ് കുമാർ വെളിപ്പെടുത്തി.
"ഒരു ദിവസം, എന്റെ മകൻ കിടക്കുകയായിരുന്നു. പെട്ടെന്ന് എവിടേക്കോ ചൂണ്ടി അവൻ പറഞ്ഞു, 'ഇവിടെ നിൽക്കരുത്, പോകൂ, നിങ്ങൾ പൊയ്ക്കോളൂ എന്ന്. ആരോടാണ് സംസാരിക്കുന്നതെന്ന് ഞാൻ അവനോട് ചോദിച്ചു. കുറച്ച് നിമിഷത്തേക്ക് ഞാനും ഞെട്ടിപ്പോയി. എന്റെ ഭാര്യ പറഞ്ഞു, കണ്ടോ, ഞാൻ പറഞ്ഞില്ലേ, ഇവിടെ ആരോ ഉണ്ട്.
നമ്മുടെ മകൻ പോലും ആരോടോ സംസാരിക്കുന്നു. എന്തോ ഉണ്ട് എന്ന്." അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നതായി താരം പറയുന്നു. ലോകത്ത് അമാനുഷികമായ ചില ഊർജ്ജങ്ങൾ ഉണ്ടായേക്കാം എന്ന് താൻ ഇപ്പോൾ കരുതുന്നു.
ചില വ്യക്തികൾക്ക് ചുറ്റും പോസിറ്റീവ് എനർജി ഉള്ളതുപോലെ തന്നെ നെഗറ്റീവ് ഊർജ്ജങ്ങളും നിലനിൽക്കുന്നുണ്ടാകാം എന്നും, നമുക്ക് ചുറ്റും എപ്പോഴും ഏതോ തരത്തിലുള്ള ഊർജ്ജം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 16 വർഷങ്ങൾക്ക് ശേഷം അക്ഷയും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ലാ. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും. തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, രാജ്പാൽ യാദവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates