ധുരന്ധർ മുതിർന്നവർക്കുള്ള സിനിമയാണെന്നും ഭൂത് ബംഗ്ലാ കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള സിനിമയാണെന്നും നടൻ അക്ഷയ് കുമാർ. തന്റെ പുതിയ ചിത്രമായ ഭൂത് ബംഗ്ലായുടെ പ്രൊമോഷന്റെ ഭാഗമായി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 10 ന് ആണ് റിലീസ് ചെയ്യുന്നത്. 'ധുരന്ധർ' പോലുള്ള ആക്ഷൻ സിനിമകൾ ബോക്സ് ഓഫീസിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് 'ഭൂത് ബംഗ്ലാ' പോലുള്ള ഹൊറർ-കോമഡി ചിത്രം റിലീസ് ചെയ്യുന്നത് ബോധപൂർവമായ തീരുമാനമായിരുന്നോ എന്നായിരുന്നു ചോദ്യം. "വിവിധതരം സിനിമകളാണ് നിർമിക്കപ്പെടുന്നത്.
'ധുരന്ധർ' ഒരു മികച്ച ചിത്രമാണ്, ഞാൻ അത് കണ്ടിട്ടുണ്ട്. 'ഭൂത് ബംഗ്ലാ' ഒരു വ്യത്യസ്ത ചിത്രമാണ്. 'ധുരന്ധർ' മുതിർന്നവർക്കുള്ള ചിത്രമാണ്. ഇത് 'ഭൂത് ബംഗ്ലാ' കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ സിനിമ നിർമിക്കുമ്പോൾ, നിലവിലെ ട്രെൻഡ് എന്താണെന്ന് ഞങ്ങൾ നോക്കിയിരുന്നില്ല. പകരം കഥ നല്ലതാണോ അല്ലയോ എന്ന് ഞങ്ങൾ നോക്കി. അതിനനുസരിച്ച് ഞങ്ങൾ ഈ ചിത്രം നിർമിച്ചു.
ഞങ്ങൾ ഒരിക്കലും ട്രെൻഡിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല." അക്ഷയ് കുമാർ പറഞ്ഞു. സംവിധായകൻ പ്രിയദർശനൊപ്പം വീണ്ടും പ്രവർത്തിച്ചതിനെക്കുറിച്ചും അക്ഷയ് കുമാർ പ്രതികരിച്ചു. "ധുരന്ധർ, ബോർഡർ 2 പോലുള്ള സിനിമകൾ വളരെ നന്നായി പോകുന്നു. ധുരന്ധർ പോലുള്ള സിനിമകൾ കാണുന്നവർക്കും 'ഭൂത് ബംഗ്ലാ' ആസ്വദിക്കാൻ കഴിയും.
എന്റെ അഭിപ്രായത്തിൽ ഞങ്ങളുടെ വിപണന സാധ്യത വലുതാണ്. ആളുകൾ വ്യത്യസ്ത കാര്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു. അതാണ് 'ഭൂത് ബംഗ്ലാ' കൊണ്ട് ഞങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം. മാത്രമല്ല, ഇത് ശുദ്ധമായ വിനോദമാണ്, ഒരു രസകരമായ സിനിമയാണ്. ആളുകൾ എല്ലാത്തരം സിനിമകളും ആസ്വദിക്കുന്നു.
ആളുകളുടെ ശ്രദ്ധയും താല്പര്യവും നിലനിർത്തുന്നിടത്തോളം കാലം, എല്ലാ സിനിമകളും വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സിനിമ കാണിക്കാൻ ഏതൊരു മാതാപിതാക്കൾക്കും അഭിമാനത്തോടെ വരാൻ കഴിയും. കാരണം ഞാൻ എൻ്റെ സിനിമകളിൽ ദ്വയാർത്ഥങ്ങളോ അശ്ലീലമോ ഉപയോഗിക്കാറില്ല.
ഞാൻ മാതാപിതാക്കളെ ഒരിക്കലും ലജ്ജിപ്പിക്കാറില്ല. കരിയർ ആരംഭിച്ച ദിവസം മുതൽ നിലനിർത്തിപ്പോരുന്ന കാര്യമാണിത്." അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവരും 'ഭൂത് ബംഗ്ല'യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates