യൂട്യൂബ് ചാനലുമായി വളരെ സജീവമാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. യാത്രകൾ, പാചകം, ഫാഷൻ തുടങ്ങി വ്യത്യസ്ത വിശേഷങ്ങളുമായാണ് രഞ്ജിനി പതിവായി ചാനലിൽ എത്താറ്. എന്നാലിപ്പോൾ ഒരു പുതിയ പരിപാടി യൂട്യൂബ് പ്രേക്ഷകർക്കായി അവതരിപ്പിച്ചിരിക്കുകയാണ് താരം. അമ്മ സുജാതയ്ക്കൊപ്പം 'ജനറേഷൻ ഗാപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഒന്നാണ് ഇത്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് സ്വന്തം അഭിപ്രായങ്ങളാണ് ഇരുവരും പരിപാടിയിൽ പറയുന്നത്.
ജനറേഷൻ ഗാപ്പിന്റെ ആദ്യ എപ്പിസോഡിൽ തന്നെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകർ ഇരുവരോടുമായി ചോദിച്ചത്. വിവാഹമാണ് കൂടുതൽ പേർക്കും അറിയേണ്ടിയിരുന്ന വിഷയം. പെൺകുട്ടികൾക്ക് വിവാഹത്തിനുള്ള ശരിയായ പ്രായം, രണ്ടാം വിവാഹം തുടങ്ങി വിവാഹത്തിന് മുമ്പുള്ള സെക്സ് എന്നിങ്ങനെയുള്ള ചോദ്യങ്ങളോടാണ് ആദ്യ എപ്പിസോഡിൽ പ്രതികരിച്ചിരിക്കുന്നത്.
"ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാൻ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെൺകുട്ടികൾ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്". കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്നാണ് വിവാഹപ്രായത്തെക്കുറിച്ചുള്ള സുജാതയുടെ അഭിപ്രായം.
28 വയസ്സ് ആയപ്പോഴാണ് സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ തനിക്ക് ബോധ്യം വന്നതെന്നെന്ന് രഞ്ജിനി പറയുന്നു. കുട്ടികളെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാൻ തുടങ്ങി. കുട്ടികളെ കാണുമ്പോൾ പ്രത്യേകമായൊരു അടുപ്പം തോന്നി. മാതൃത്വം ഒരു വികാരമാണല്ലോ. അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴാണ്.
ഇതിനോടൊപ്പം നേരത്തെ കല്യാണം കഴിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും രഞ്ജിനി പറഞ്ഞു. അവരുടെ ജീവിതം ഒരു ഘട്ടത്തിൽ വളരുന്നതേയുള്ളു. ആ ഒരു യൂണിയനിലൂടെ അവർ ഒരുമിച്ച് വളർന്ന് വരും. ഇത് ഞാൻ മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. അതുകൊണ്ടാണ് പ്രായമുള്ളവർ മക്കളെ നേരത്തെ കെട്ടിച്ച് വിട്ടിരുന്നത്. എന്നാലും ആശയപരമായി എനിക്ക് അതിനോട് യോജിക്കാനാവില്ല. ഇങ്ങനെയുള്ള ബന്ധം വിജയിക്കുന്നത് കൂടുതലുണ്ടാവും’, രഞ്ജിനി പറഞ്ഞു.
രണ്ടാം വിവാഹത്തെക്കുറിച്ചൊരു ചിന്തപോലും തനിക്കുണ്ടായിട്ടില്ലെന്ന് സുജാത പറഞ്ഞു. എനിക്ക് അത് നല്ലതെന്ന് തോന്നിയില്ല. എനിക്ക് രണ്ട് കുട്ടികളാണ് അപ്പോൾ ഞാൻ പ്രാധാന്യം കൊടുത്തത് അവർക്കാണ്. എന്റെ ജീവിതം കഴിഞ്ഞു എന്ന രീതിയിലാണ് ഞാൻ ചിന്തിച്ചത്. ജീവിക്കാൻ ഒരാളില്ലെങ്കിൽ എനിക്ക് പറ്റില്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും നല്ല സപ്പോർട്ട് ആയിരുന്നു, അതുകൊണ്ടായിരിക്കാം എനിക്ക് അങ്ങനെ തോന്നിയത്.
രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന സാഹചര്യത്തിലൂടെ പല ആളുകളും കടന്നുപോകുന്നുണ്ടാകാം. അതിന് അവർ തന്നെ കുറെ പരിമിതികൾ ചിന്തിച്ചുകൂട്ടുന്നുമുണ്ടാകാം. അങ്ങനെ ചിന്തിക്കുന്നത് തന്റെ കാഴ്ചപാടിൽ തെറ്റാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. അതേസമയം അമ്മയുടെ കാര്യത്തിൽ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാൻ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാൻ പാടില്ല. കാരണം എനിക്കത് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. വേറൊരാൾ എന്റെ കുടുംബത്തിൽ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കിൽ എന്നെ ഹോസ്റ്റലിൽ കൊണ്ട് വിടൂ, ഈ വീട്ടിൽ ഞാൻ നിൽക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു.’ രഞ്ജിനി വ്യക്തമാക്കി. എന്നാൽ പന്ത്രണ്ടാം ക്ലാസിലൊക്കെ എത്തി കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നപ്പോൾ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാൻ ഞാൻ അമ്മയോട് പറഞ്ഞിരുന്നു. കാരണം ലൈംഗികമായും മറ്റും അറിവുവന്നത് എനിക്ക് അപ്പോഴായിരുന്നു. പക്ഷേ അമ്മ ഈ ജീവിതത്തിൽ സന്തോഷവതിയായിരുന്നു', രഞ്ജിനി പറയുന്നു.
വിവാഹത്തിന് മുമ്പുള്ള സെക്സിനോട് സുജാത കട്ടായം നോ പറഞ്ഞപ്പോൾ വിവാഹത്തിന് മുമ്പ് പങ്കാളെയെ ശാരീരികമായി കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് അഭിപ്രായക്കാരിയാണ് രഞ്ജിനി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates