

വിജയ് ചിത്രം 'ജന നായകൻ' പൊങ്കലിന് എത്തില്ലെന്ന വിവരം ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്. ജനുവരി 9 നായിരുന്നു ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്. ജന നായകന്റെ കഥയെ സംബന്ധിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുയർന്നിരുന്നു.
നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ തമിഴ് റീമേക്കാണ് ജന നായകൻ എന്നായിരുന്നു പുറത്തുവന്ന വിവരം. അനിൽ രവിപുഡി സംവിധാനം ചെയ്ത ഭഗവന്ത് കേസരി 2023 ലാണ് പുറത്തിറങ്ങിയത്. ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. എന്നാലിപ്പോൾ ജന നായകൻ ഭഗവന്ത് കേസരിയുടെ കാർബൺ കോപ്പി അല്ലെന്ന് പറയുകയാണ് അനിൽ രവിപുഡി.
എച്ച് വിനോദ് ഭഗവന്ത് കേസരിയിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ ജന നായകനിൽ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന നായകനിൽ ഭഗവന്ത് കേസരിയിൽ നിന്ന് ചില രംഗങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ 20 മിനിറ്റ്, ഇന്റർവെൽ ബ്ലോക്ക്, സെക്കന്റ് ഹാഫിലെ ചില രംഗങ്ങൾ മാത്രമേ ഭഗവന്ത് കേസരിയിൽ നിന്ന് എടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
"വിജയ് ചിത്രം റീമേക്ക് ചെയ്യുന്നതിനായി ഭഗവന്ത് കേസരിയിൽ നിന്ന് ഒരംശം മാത്രമേ അവർ എടുത്തിട്ടുള്ളൂ. ആദ്യത്തെ 20 മിനിറ്റ്, ഇന്റർവെൽ ബ്ലോക്ക്, സെക്കന്റ് ഹാഫിലെ ചില രംഗങ്ങൾ ഇതൊക്കെയാണ് ജന നായകനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ വില്ലന്റെ ഭാഗങ്ങൾ പൂർണമായും അവർ മാറ്റിയിട്ടുണ്ട്.
റോബോർട്ട് പോലെയുള്ള സയൻസ്-ഫിക്ഷൻ എലമെന്റ്സ് കൊണ്ടുവരാനും എച്ച് വിനോദ് ശ്രമിച്ചിട്ടുണ്ട്". - അനിൽ രവിപുഡി പറഞ്ഞു. "ഇപ്പോൾ റീമേക്കിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഏറ്റവും മികച്ച സിനിമകളായിരിക്കും അതിനായി ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇത്രയും വർഷങ്ങളായി ആളുകൾ ചെയ്തു വരുന്നതും അതാണ്. മറ്റൊരു ഭാഷയിൽ ഒരു സിനിമ എടുക്കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.
ഇവിടെയിപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളും നെഗറ്റീവ് കമന്റുകളുമൊക്കെ കാരണം അവർ അത് പരസ്യമായി പറഞ്ഞില്ല എന്നതാണ്. അത് മറച്ചു വച്ചു മുന്നോട്ടു പോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം തമിഴ് പ്രേക്ഷകർക്ക് ഇതൊരു പുതിയ വിഷയമാണ്. ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല". - അനിൽ രവിപുഡി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates