

റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ ഇടം നേടിയ ചിത്രമാണ് ജെഎസ്കെ. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രവീൺ നാരായണൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ജാനകി എന്ന പെൺകുട്ടി ബലാത്സംഗത്തിന് ഇരയാകുന്നതും തുടർന്നുണ്ടാകുന്ന നിയമ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം തിയറ്ററിലേക്കെത്തിയത്. ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, ദിവ്യ പിള്ള, ബൈജു സന്തോഷ്, ജയൻ ചേർത്തല എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ജൂൺ 27 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.
എന്നാൽ സുരേഷ് ഗോപിയെപ്പോലൊരു താരമുണ്ടായിട്ടും ചിത്രം തിയറ്ററിൽ വിജയം കണ്ടില്ലെന്ന് മാത്രമല്ല വിമർശനങ്ങൾ ഏൽക്കേണ്ടിയും വന്നു. ഇപ്പോൾ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരൻ.
"മികച്ചൊരു സിനിമയായിരുന്നു ജെഎസ്കെ എന്നിട്ടും അത് പരാജയപ്പെടണമെങ്കിൽ അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ഞാൻ അതിനോട് യോജിക്കാത്ത പല കാര്യങ്ങളുമുണ്ട്. ഞാൻ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് വായിച്ച സ്‌ക്രിപ്റ്റിൽ ഇല്ലാത്ത പല കാര്യങ്ങളും അതിലുണ്ട്. പൊളിറ്റിക്കലി എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ട്.
സിനിമയിലുള്ളതും പൊളിറ്റിക്കൽ ആണല്ലോ. അപ്പോൾ നമുക്ക് കുറ്റം പറയാൻ പറ്റില്ല".- അനുപമ പറയുന്നു. "ഞാൻ കമ്മിറ്റ് ചെയ്തത് ജാനകിയുടെ കഥയാണെന്നും നാല് കൊല്ലം മുമ്പ് കമ്മിറ്റ് ചെയ്യുമ്പോൾ ജാനകിയുടെ ഫൈറ്റ് ആയിരുന്നുന്നു ചിത്രത്തിലുടനീളം ഉണ്ടായിരുന്നതെന്നും" അനുപമ കൂട്ടിച്ചേർത്തു.
പർദ്ദ സിനിമയെക്കുറിച്ച് പറയുന്നത് പോലെ തന്നെ തിയറ്ററിൽ എത്താൻ ഓപ്പർച്യുനിറ്റി വേണം എന്നു പറയുന്നത് പോലെ തന്നെയായിരുന്നു ജാനകി സിനിമയുടെ കാര്യമെന്നും നടി പറയുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്‌മോസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates