

പലപ്പോഴും തെന്നിന്ത്യൻ സിനിമകളുടെ പ്രത്യേകിച്ച് മലയാള സിനിമയുടെ കണ്ടന്റ് ക്വാളിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കാറുള്ള ഫിലിംമേക്കറാണ് അനുരാഗ് കശ്യപ്. മലയാള സിനിമകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പൊതുവേദികളിലടക്കം അനുരാഗ് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മൂന്ന് മലയാള സിനിമകളെ പ്രശംസിച്ചിരിക്കുകയാണ് അനുരാഗ്.
രേഖാചിത്രം, തുടരും, എക്കോ എന്നീ ചിത്രങ്ങളെ പ്രശംസിച്ചാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുരാഗ്. കേരളത്തിൽ മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ കാണാൻ പ്രേക്ഷകർ എത്തുന്നതിനേക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.
"അതാണ് ഏറ്റവും മാജിക്കൽ ആയിട്ടുള്ള കാര്യം. കാരണം അത് ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരും സിനിമാ പ്രേമികളുമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. അവിടെ ഒരു ഫിലിം കൾച്ചർ ഉണ്ട്, സിനിമാ ക്ലബ്ബുകളുണ്ട്. ചലച്ചിത്ര പ്രവർത്തകർ അതിനെയെല്ലാം പരസ്പരം പിന്തുണയ്ക്കുന്നു.
'രേഖാചിത്രം' പോലെയൊരു സിനിമ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, അവർക്ക് അങ്ങനെയൊരു സിനിമ ചെയ്യാൻ യാതൊരു മടിയും ഇല്ല. ഭരതന്റെ ഷൂട്ടിങ് എവിടെയാണ് ?. അതിൽ മമ്മൂട്ടി എങ്ങനെയാണ് വന്നത് ?. അങ്ങനെയൊരു സപ്പോർട്ടിങ് സിസ്റ്റം ഇവിടെ ഇല്ല. എനിക്ക് ആരുടെയും പേര് എടുത്തുപറയാൻ കഴിയില്ല, കേസ് വരും. നിലവിലുള്ള ഒരു സിനിമയെ ചുറ്റിപ്പറ്റി എനിക്ക് ഒരു സിനിമ നിർമിക്കാൻ കഴിയില്ല".- അനുരാഗ് കശ്യപ് പറഞ്ഞു.
"ഇന്നലെ ഞാൻ 'തുടരും' എന്നൊരു സിനിമ കണ്ടു, എന്തൊരു റിയൽ ആണത്. അതിലെ നായകൻ (മോഹൻലാൽ) ഒരു ടാക്സി ഡ്രൈവറാണ്!. ഇവിടെ നായകൻ ലുങ്കി ധരിക്കുന്ന ടാക്സി ഡ്രൈവറാണെന്ന് പറഞ്ഞാൽ, അവർ അപ്പോൾ തന്നെ പറ്റില്ല എന്ന് പറയും. ഇവിടെ എല്ലാ ഡിസൈനർമാരും വസ്ത്രങ്ങൾ ഉണ്ടാക്കുന്നു, പക്ഷേ നിങ്ങൾക്ക് അങ്ങനെ ഒരു സിനിമ നിർമിക്കാൻ കഴിയില്ല.
എനിക്ക് 'എക്കോ' വളരെയധികം ഇഷ്ടപ്പെട്ടു. എന്തൊരു ക്ലൈമാക്സ് ആണ് !. അതിലെ പ്രധാന കഥാപാത്രം മേഘാലയയിൽ നിന്നുള്ള ഒരു അധ്യാപികയാണ്. അതിൽ താരങ്ങളില്ല, മൗത്ത് പബ്ലിസിറ്റി മാത്രം. കേരളത്തിൽ ആളുകൾ ശരിക്കും സിനിമ ഫോളോ ചെയ്യുന്നവരാണ്. അവിടുത്തെ ലോകം ശരിക്കും വ്യത്യസ്തമാണ്. എനിക്ക് തോന്നുന്നു, ഞാനിപ്പോൾ ഒരു വർഷം മുഴുവൻ കാണുന്ന ഹിന്ദി സിനിമകളേക്കാൾ കൂടുതൽ മലയാള സിനിമകൾ ഒരു ആഴ്ചയിൽ കാണുന്നുണ്ട്".- അനുരാഗ് കശ്യപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates