

നടൻ ബാലയ്ക്കെതിരെ മകൾ അവന്തിക നടത്തിയ ആരോപണങ്ങൾ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. മൂന്ന് വയസിൽ അച്ഛൻ ചില്ലുകുപ്പികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിനെക്കുറിച്ചാണ് 12 വയസുകാരി തുറന്നു പറഞ്ഞത്. പിന്നാലെ കുഞ്ഞിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ വിഡിയോയ്ക്ക് താഴെ നിറഞ്ഞു. മൂന്ന് വയസിലെ കാര്യങ്ങൾ എങ്ങനെയാണ് ഓർത്തുവെക്കുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം.
ഇപ്പോൾ അതിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അശ്വതി ശ്രീകാന്ത്. മൂന്ന് വയസുള്ളപ്പോൾ ചൂടുള്ള തേപ്പുപെട്ടിയിൽ കൈവെച്ചത് ഇപ്പോഴും തനിക്ക് ഓർമയുണ്ട് എന്നാണ് അശ്വതി കുറിച്ചത്. സന്തോഷമുള്ള ഓർമകളേക്കാൾ ഭയപ്പെടുത്തിയ, അരക്ഷിതരാക്കിയ സംഭവങ്ങൾ ഓർത്തു വയ്ക്കുന്ന ശീലം മനുഷ്യന്റെ ബ്രെയിനുണ്ട്. ചെറുപ്പത്തിൽ നായ കടിച്ചാൽ, വെള്ളത്തിൽ വീണാൽ ഒക്കെ ആ ഭയം ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വായിക്കാം
എന്റെ ആദ്യ പുസ്തകത്തിന്റെ ആമുഖത്തിൽ ഒരു ചോദ്യമുണ്ടായിരുന്നു. നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓർമ്മ ഏത് പ്രായത്തിലാണ് എന്നതായിരുന്നു അത്. സന്തോഷമുള്ള ഓർമകളേക്കാൾ ഭയപ്പെടുത്തിയ, അരക്ഷിതരാക്കിയ സംഭവങ്ങൾ ഓർത്തു വയ്ക്കുന്ന ശീലം മനുഷ്യന്റെ ബ്രെയിനുണ്ട്. സംഭവിച്ചത് എന്തായിരുന്നു എന്ന് മുതിർന്നപ്പോഴാവും വ്യക്തമാവുന്നതെങ്കിലും ആ ദൃശ്യങ്ങൾ, ശബ്ദങ്ങൾ, മണങ്ങൾ ഒക്കെ നമ്മൾ ഓർത്ത് വച്ചേക്കാം. അത്തരമൊരു അവസ്ഥയിൽ വീണ്ടും ചെന്നെത്താതിരിക്കാൻ നമ്മളെ സഹായിക്കുന്നതിന്റെ ഭാഗമാണത്. ചെറുപ്പത്തിൽ നായ കടിച്ചാൽ, വെള്ളത്തിൽ വീണാൽ ഒക്കെ ആ ഭയം ജീവിതാവസാനം വരെ കൂടെയുണ്ടാവില്ലേ?
മൂന്ന് വയസ്സുള്ളപ്പോൾ ചൂടൻ തേപ്പു പെട്ടിയിൽ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓർമ്മയുണ്ട്. അച്ഛന്റെ അനുജൻ അയൺ ചെയ്യുകയായിരുന്നു. ഇതിന് ചൂടുണ്ടോ എന്ന് ഞാൻ ചോദിച്ചതും, 'ഹേയ് ഒട്ടുമില്ല, ഒന്ന് തൊട്ട് നോക്കുന്നോ' എന്ന് കൊച്ചച്ചൻ സർക്കാസം പറഞ്ഞതും ഞാൻ അപ്പൊൾ തന്നെ കൈ വെള്ള അപ്പാടെ അതിൽ വച്ചു നോക്കിയതും അത്ര തെളിച്ചമുള്ള പൊള്ളുന്ന ഓർമ്മയാണ്. ഏറെക്കുറെ അതേ പ്രായത്തിലാണ് രാത്രി അടുക്കയിൽ ഒരു മൂങ്ങ വഴി തെറ്റി കയറുന്നത്. ഭയന്ന് വിറച്ചു നിലവിളിച്ചതും, വീടിന്റെ മഞ്ഞ വെളിച്ചത്തിൽ കണ്ണ് കാണാതെ പറന്ന് നടന്ന മൂങ്ങയുടെ ദൃശ്യവും ഇന്നും മറന്നിട്ടില്ല. നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓർമ്മ എത്രാമത്തെ വയസ്സിലേതാണ് ? പങ്കു വയ്ക്കാമോ? കുട്ടിയല്ലേ, എന്ത് ഓർമ്മ കാണാനാണ് എന്ന് കുഞ്ഞുങ്ങളെ നിസ്സാരവൽക്കരിക്കുന്നവരോട് കൂടിയാണ് ചോദ്യം !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
