
സിനിമയും രാഷ്ട്രീയവും കഴിഞ്ഞിട്ടുള്ള പരിപാടികളൊക്കെ നമ്മൾ മലയാളികൾക്കുള്ളൂ. എന്ത് തലപോകുന്ന കേസാണെങ്കിലും അതൊക്കെ മാറ്റിവച്ച് സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ രാവന്തിയോളം നമ്മൾ സംസാരിച്ചിരിക്കാറുണ്ട്. വിഷയം രാഷ്ട്രീയവും സിനിമയുമാണെങ്കിൽ നമ്മളിൽ പലർക്കും സമയം പോകുന്നത് പോലും അറിയില്ല.
രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും നേതാക്കൻമാരെക്കുറിച്ചുമൊക്കെ ഇതിനോടകം തന്നെ ഒരുപാട് സിനിമകൾ മലയാളത്തിൽ വന്നു കഴിഞ്ഞു, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു. മറ്റൊരു തെരഞ്ഞെടുപ്പ് ചൂടിന്റെ ഓളത്തിനിടയിൽ, കേരള രാഷ്ട്രീയത്തിലെ ചില സംഭവങ്ങൾ കോർത്തിണക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ 'പ്രതിഛായ' എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്.
മാർച്ച് 26 നാണ് നിവിൻ പോളി, ബാലചന്ദ്ര മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രതിഛായ' റിലീസിനെത്തുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും മലയാളികൾ ഓർക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആ രാഷ്ട്രീയ സിനിമകളിലൂടെ.
രാഷ്ട്രീയം എന്ന വാക്കിനോട് മലയാളികൾ അത്രയും ചേർത്തു വായിക്കുന്ന മറ്റൊരു സിനിമയില്ല. റിലീസായിട്ട് വർഷം 35 ആയെങ്കിലും ഇന്നും സന്ദേശത്തിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സന്ദർഭമോ ഒരു സംഭാഷണമോ പരാമർശിക്കാത്ത ഒരു തെരഞ്ഞെടുപ്പ് കാലം പോലും മലയാളികൾക്ക് ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്.
ഒരു വീട്ടിൽ രണ്ട് രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരുണ്ടായാൽ എന്തായിരിക്കും അവസ്ഥ. അതായിരുന്നു സംവിധായകൻ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന ചോദിക്കുന്ന പാർട്ടി സഖാവിന് "വിഘടനവാദികളും പ്രതിക്രീയവാദികളും തമ്മിലുള്ള അന്തർധാര സജീവമാണങ്കിലും" എന്ന് തുടങ്ങുന്ന ശങ്കരാടിയുടെ മറുപടി ഇന്നും രസകരമായി നമ്മൾ പലയിടങ്ങളിലും ഉപയോഗിക്കുന്നു. ശ്രീനിവാസൻ, ജയറാം, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
പഞ്ചവടിപ്പാലം പോലൊരു ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ മലയാളത്തിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയ ചിത്രമാണ് പഞ്ചവടിപ്പാലം.
1984 ൽ കെ ജി ജോർജ് അണിയിച്ചൊരുക്കിയ ചിത്രമാണിത്. പ്രശസ്ത ഹാസ്യസാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടിയുടെ കഥയ്ക്ക് കെ ജി ജോർജ് തന്നെയാണ് തിരക്കഥയൊരുക്കിയത്. ഭരത് ഗോപി അവതരിപ്പിച്ച ദുശ്ശാസനക്കുറുപ്പും നെടുമുടി വേണുവിന്റെ ശിഖണ്ഡിപ്പിള്ളയും തിലകന്റെ ഇസഹാക്ക് തരകനും രാഷ്ട്രീയ നാടകങ്ങൾക്ക് ബലിയാടാകുന്ന ശ്രീനിവാസന്റെ കഥാപാത്രവുമെല്ലാം ഇന്നും ഒട്ടും പ്രസക്തി ചോരാതെ നമ്മുടെ സമൂഹത്തിൽ ഉണ്ട്. സുകുമാരി, ശ്രീവിദ്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ എന്നാണ് ലാൽ സലാം എന്ന സിനിമയെക്കുറിച്ച് ഇന്നും പറയാറ്. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രം ആണ് ചിത്രത്തിലെ നെട്ടൂർ സ്റ്റീഫൻ. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ലാൽ സലാം. മോഹൻലാലിനൊപ്പം മുരളി, ഗീത തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം സംവിധാനം ചെയ്തത് വേണു നാഗവള്ളി ആയിരുന്നു. സേതുലക്ഷ്മിക്ക് അധികാര തിമിരം ബാധിച്ചിരിക്കുന്നുവെന്ന മോഹൻലാലിന്റെ ഡയലോഗ് ഇന്നും മലയാളികൾ പറയാറുണ്ട്.
തമ്പി കണ്ണന്താനത്തിന്റ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഭൂമിയിലെ രാജാക്കന്മാർ'. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനെ സൂപ്പർ താര പദവിയിലെത്തിച്ച രാജാവിന്റെ മകന് ശേഷം തമ്പി കണ്ണന്താനം - ഡെന്നീസ് ജോസഫ് - മോഹൻലാൽ എന്നിവർ ഒരുമിച്ച ചിത്രമാണ് ഭൂമിയിലെ രാജാക്കൻമാർ.
കേരള കോൺഗ്രസിൻ്റെ രൂപീകരണത്തിലേക്ക് വഴി തെളിച്ച കുപ്രസിദ്ധമായ പീച്ചി സംഭവവും കാർഷിക സർവകലാശാലക്ക് വേണ്ടി തട്ടിൽ എസ്റ്റേറ്റ് ഏറ്റെടുത്തതുമായ രണ്ട് വ്യത്യസ്തമായ വിഷയങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
മഹേന്ദ്ര വർമയെന്ന രാജപരമ്പരയിലെ ഇളംമുറക്കാരനും പിന്നീട് ആഭ്യന്തര മന്ത്രിയുമായി മാറുന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയമാക്കി. 'കവല ചട്ടമ്പി മൂത്ത് മുഖ്യമന്ത്രി ആയവനാടാ ഞാൻ..' എന്നു പറയുന്ന രാഷ്ട്രീയ ചാണക്യനായി ബാലൻ കെ നായർ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്.
ഒരു സാധാരണ കുടുംബ ജീവിതം ആഗ്രഹിക്കുന്ന രാജലക്ഷ്‌മി എന്ന സ്ത്രീ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ രാഷ്ട്രീയത്തിൽ വരികയും എംഎൽഎ ആവുകയും ചെയ്യുന്നു. സത്യസന്ധമായി പ്രവർത്തിക്കുന്ന അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, അതിനോട് അവൾ എങ്ങനെ പ്രതികരിക്കുന്നു, പോരാടുന്നു എന്നതാണ് 'സമൂഹം' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. സുഹാസിനി, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates