'കണ്ണുകളും മുഖവും ശബ്ദവും ഗംഭീരം, ഒരു രക്ഷയുമില്ല'; ജോജുവിനെ പ്രശംസിച്ച് ഭദ്രൻ

ജോജു ജോർജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ജോജു പ്രധാന വേഷത്തിലെത്തിയ ചിത്രം മധുരം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. നൂറു മാർക്കിന്റെ സിനിമയാണ് മധുരം എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ജോജു തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകിൽ നിന്നുള്ള പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ലെന്നും അദ്ദേഹം കുറിച്ചു. 

അഹമ്മദ് ഖബീർ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജിനൊപ്പം വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ഒരു ആശുപത്രിയും അവിടത്തെ ബൈസ്റ്റാൻഡേഴ്സിന്റെ ജീവിതത്തേയും കുറിച്ചാണ് സിനിമയിൽ പറയുന്നത്. ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്, അർജുൻ അശോകൻ, നിഖില വിമൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 

ഭദ്രന്റെ കുറിപ്പ് വായിക്കാം

ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ' മധുരം ' സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാൻ എന്ന് പറഞ്ഞു.

ജോജു ജോർജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിന്റെ പിറകിൽ സ്വരുക്കൂട്ടിയെടുത്ത അർത്ഥവത്തായ ഒരു തിരക്കഥ.  അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാർക്കിന്റെ സിനിമ !!

അഹമ്മദ് അഭിനന്ദനങ്ങൾ. മേലിലും നിങ്ങളുടെ സിനിമകൾക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ... തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദർഭങ്ങൾ നേരിൽ കാണുമ്പോൾ പറയാം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com