

ആദ്യ വിവാഹ ബന്ധം തകര്‍ന്നതോടെ ജീവിതത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായിരുന്നുവെന്ന് നടന്‍ ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കില്‍ വരെ എത്തിയ തന്നെ തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്നും താരം പറയുന്നു. പ്രണയ വിവാഹമായിരുന്നു. വിവാഹ മോചനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നടന്‍ പറയുന്നു. ഷെഫ് നളന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു വിവാഹ മോചനം. സിനിമയിലെത്തിയ ശേഷമാണ് കല്യാണം കഴിച്ചത്. ഒരു കുട്ടിയുണ്ട്. എന്റെ കൂടെയുണ്ട് ഇപ്പോള്‍. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രാർത്ഥനയൊക്കെയായി ജീവിച്ച കുടുംബമാണ്. അപ്പനാണെങ്കില്‍ പഴയ നക്‌സലേറ്റ് പിന്നീട് കരിസ്മാറ്റിക് ആയി മാറിയതാണ്. പെട്ടെന്ന് ഇങ്ങനൊരു തകര്‍ച്ച ഉണ്ടായപ്പോള്‍ പിടിച്ചാല്‍ കിട്ടാതായി. കള്ളുകുടിയിലേക്കും കാര്യങ്ങളിലേക്കും പോയി. ഫുള്‍ അലമ്പായി. കുറേ പ്രശ്‌നങ്ങളുണ്ടായി'' താരം പറയുന്നു.
''പ്രണയവിവാഹവമായിരുന്നു. ഭയങ്കര വിഷമമായി. അത് ഓവര്‍ക്കം ചെയ്യാന്‍ കുറേ സമയമെടുത്തു. കൊച്ച് ഉള്ളത് വലിയ അനുഗ്രഹമായി. അപ്പനും അമ്മയുമാണ് അവനെ വളര്‍ത്തിയും വലുതാക്കിയതും ഇവിടെ വരെ എത്തിച്ചതും. മലര്‍വാടി കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷമായിരുന്നു വിവാഹം. വലിയ കല്യാണമായിരുന്നു. പൃഥ്വിരാജ് താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ തൊട്ട് താഴെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അത്രയും നന്നായി നിന്ന സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്. കൈവിട്ടു പോയി''.
''ആ സമയത്ത് സുഹൃത്തുക്കളൊക്കെ തിരക്കിലായിരുന്നു. ഞാനും തിരക്കിലാകുമെന്ന് അവരും കരുതിക്കാണണം. ഒറ്റയ്ക്കായി. തനിയെ ഇരുന്നുള്ള കള്ളുകുടിയായിരുന്നു. ജീവിതം കയ്യില്‍ നിന്നും പോയി. തിരിച്ചുപിടിച്ച് വീണ്ടും കൊണ്ടുവന്നത് കൂട്ടുകാരാണ്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സമയത്ത് വാതില്‍ തള്ളിത്തുറന്ന് കയറി വന്നവരാണ് സംവിധായകന്‍ മനുവും ജിയോയും. അന്ന് മുതല്‍ എന്റെ ഇടവും വലവും കിടന്നുറങ്ങുമായിരുന്നു അവര്‍. ആറേഴ് മാസത്തോളം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഒാരോ മാലാഖാരെ കൊണ്ടു തരും'' എന്നും നടന്‍ പറയുന്നു.
''ഒരു വിവാഹ ബന്ധം തീരുന്നതോടെ ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ തമ്പുരാന്‍ കൊണ്ടുതരും. ചേര്‍ന്നയാളെ കൊണ്ടു തരും. ഇപ്പോള്‍ എനിക്ക് പിന്തുണയായി ഇപ്പോള്‍ ഭാര്യ കൂടെയുണ്ട്. എഴ് വര്‍ഷമായി ഞങ്ങള്‍ കല്യാണം കഴിച്ചിട്ട്. അറേഞ്ച് മാര്യേജായിരുന്നു. ആ ബന്ധത്തിലും ഒരു മകന്‍ ജനിച്ചു. രണ്ട് ആണ്‍കുട്ടികളാണ്. ഒരാള്‍ ഏഴാം ക്ലാസിലും നാലാം ക്ലാസിലും. മൂത്തയാള്‍ അമ്മയുടേയും അച്ഛന്റേയും കൂടെ തന്നെയാണ്. അവിടെയായിരുന്നു അവന്‍ ചെറുപ്പം മുതല്‍'' എന്നും ഭഗത് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates