ബോളിവുഡ് സിനിമകൾക്ക് എതിരെയുള്ള ബഹിഷ്കരണ ആഹ്വാനം ഇപ്പോള് ട്രെൻഡാണ്. ആമിർ ഖാൻ ലാൽ സിങ് ഛദ്ദയും ആക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനുമെല്ലാം ഇത്തരത്തിൽ ബോയ്കോട്ട് ഭീഷണിയിൽപ്പെട്ടു. ആമിർ ഖാനെ പിന്തുണച്ചതിന് ഹൃത്വിക് റോഷന്റെ വിക്രം വേദ വരെ ബോയ്കോട്ട് ഹാഷ്ടാഗിന് ഇരയായി. ഇപ്പോൾ ബോയ്കോട്ട് ഭീഷണി നേരിടുന്നത് വിജയ് ദേവരക്കൊണ്ടയുടെ ലൈഗറാണ്.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇത്ര അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം. ഇതു മാത്രമല്ല മറ്റുപല കാര്യങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്.
കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. വിജയ്നോട് പ്രശ്നമൊന്നും ഇല്ലെന്നും പക്ഷേ സിനിമ കണ്ടാൽ കരൺ ജോഹറിന്റെ കയ്യിലേക്ക് പൈസ പോകും എന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു വിഭാഗം ബോയ്കോട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടിൽ നടന്ന ഒരു പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ രണ്ടുപേരും സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്കാരത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണ നീക്കം.
പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രം ആഗസ്റ്റ് 25നാണ് തിയറ്ററിൽ എത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates