

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിനെതിരെ വിമർശനവുമായി സികെ ജാനു. അന്ന് ആളുകൾ സഹിച്ച വേദനയും ത്യാഗവുമൊക്കെ ലഘൂകരിച്ച് ഇല്ലാതാക്കി കൊണ്ട്, ഒരു പുതിയ ആശയം ജനങ്ങളിലേക്ക് കൊടുക്കുകയല്ലേ നരിവേട്ട ചെയ്യുന്നതെന്ന് സികെ ജാനു പറഞ്ഞു. യാഥാർഥ്യം എന്താണെന്നുള്ളത് കൊടുക്കാനുള്ള ചങ്കൂറ്റമില്ലെങ്കിൽ അത് കൊടുക്കാതിരിക്കണം എന്നും ട്വന്റി ഫോറിനോട് സികെ ജാനു പറഞ്ഞു.
"മുത്തങ്ങ സമരത്തിന്റെ അവസാന ഭാഗമാണ് സിനിമയിൽ കൃത്യമായിട്ട് ചെയ്തിരിക്കുന്നത്. അത് ശരിക്കും തെറ്റായ ഒരു മെസേജ് ആണ് ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്തിരിക്കുന്നത്. ഇതാണ് മുത്തങ്ങയിൽ അന്ന് നടന്നത് എന്നല്ലേ കാണുന്ന ജനങ്ങൾ വിചാരിക്കുക. ഭൂരിഭാഗം ആളുകളും മുത്തങ്ങയിൽ എന്താണ് നടന്നിട്ടുള്ളത് എന്ന കാര്യം കണ്ടിട്ടില്ല. കുറേ മാധ്യമങ്ങളും വയനാട്ടിലുണ്ടായിരുന്ന കുറച്ച് ആളുകളും മാത്രമേ അത് കണ്ടിട്ടുള്ളൂ.
അല്ലാത്ത ആളുകളൊന്നും ഇത് കണ്ടിട്ടില്ല. ഒരു പൊലീസുകാരൻ കുഞ്ഞിനെ പ്രൊട്ടക്ട് ചെയ്യുന്നു, എന്റെ കഥാപാത്രം അഭിനയിച്ച സ്ത്രീയെ സംരക്ഷിക്കുന്നു - ഇങ്ങനെ കുറേ സീനുകളൊക്കെ സിനിമയിൽ കണ്ടു. അത് കൂടാതെ ഒരു ആറ് പേരെ കത്തിക്കുന്നു. ഇതൊന്നും ശരിക്കും മുത്തങ്ങയിൽ നടന്നിട്ടുള്ള കാര്യങ്ങളല്ല. മുത്തങ്ങയിൽ അന്ന് പൊലീസുകാരുണ്ടായിരുന്നു. അവർക്ക് കാലും കൈയും ഉണ്ടായിരുന്നു, അവർ ശരിക്കും അന്ന് വേട്ടപ്പട്ടികൾക്ക് തുല്യരായിരുന്നു.
ആ കൂട്ടത്തിൽ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ശരിക്കും, ആ സമയത്ത്. എല്ലാം മൃഗങ്ങളെപ്പോലെ, കടിച്ചു കീറുന്ന നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്ന ആളുകളായിരുന്നു ശരിക്കും. ആരെയൊക്കെയോ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ട്, ആദിവാസിയായതു കൊണ്ട് സൗകര്യത്തിനനുസരിച്ച് അതിനെ മാറ്റി മറിച്ച് ജനങ്ങളിലേക്കെത്തിക്കുക എന്നു പറയുന്ന ആ ധാർഷ്ട്യ മനോഭാവമുണ്ടല്ലോ, അത് അത്ര നല്ലതല്ല ശരിക്കും.
ആദിവാസികൾക്ക് ചോദിക്കാനും പറയാനും ആരുമില്ല, അത് നമ്മുടെ ഇഷ്ടം പോലെ, നമ്മുടെ സൗകര്യത്തിന് നമ്മുടെ ആളുകളെ സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കാം എന്നൊരു ചിന്താഗതി തന്നെ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഞാൻ ചോദിക്കട്ടെ വേറെ ഏതൊരു വിഭാഗമാണ് ഇത്തരമൊരു സമരം നടത്തിയിരുന്നതെങ്കിൽ അവരോട് ചോദിക്കുകയും പറയുകയും ചെയ്യാതെ അവരുടെ അനുവാദമില്ലാതെ ഇങ്ങനെയൊരു സംഭവം ചെയ്യുമായിരുന്നോ.
ആദിവാസി ആയതുകൊണ്ടല്ലേ അവരിത് ചെയ്യുന്നത്. അതൊക്കെ ഒരു മാടമ്പി അടിമ മനോഭാവത്തിൽ നിന്നുണ്ടാകുന്നതാണ്. അത് ശരിക്കും ആവർത്തിക്കാൻ പാടില്ല. സികെ ജാനു പറഞ്ഞു. സിനിമക്കാരാണെന്ന് പറഞ്ഞ് എന്റെയടുത്ത് വന്ന് കുറേ പേർ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പക്ഷേ നിങ്ങളുടെ കഥാപാത്രത്തെ ഈ സിനിമയിലെടുക്കുന്നുണ്ടെന്നോ, ഈ സമരത്തെക്കുറിച്ച് പറയുന്നുണ്ടെന്നോ ഒന്നും ആരും പറഞ്ഞിട്ടില്ല. അതൊക്കെ നടത്തേണ്ടത് ശരിക്കും ഒരു ജനാധിപത്യ മര്യാദയല്ലേ. ആദിവാസിയാണെന്നോർത്തിട്ട് ആർക്കും എപ്പോഴും എന്തും വിറ്റ് കാശാക്കുന്ന നാണ്യവിളയായിട്ട് മാത്രം കാണുന്ന ഈ മനോഭാവമുണ്ടല്ലോ, അത് ശരിക്കും മാറ്റേണ്ടതാണ്". - സി കെ ജാനു പറഞ്ഞു.
"ഇതിപ്പോൾ സിനിമയെക്കുറിച്ചായിരുന്നില്ലല്ലോ ചർച്ചകൾ മുഴുവൻ വന്നത്. മുത്തങ്ങ സമരത്തെക്കുറിച്ച് അല്ലായിരുന്നോ എന്നും ജാനു ചോദിച്ചു. അങ്ങനെ വരുമ്പോൾ അതിന്റേതായ അന്തസ് പാലിക്കണ്ടേ. അത് പാലിച്ചിട്ടില്ല. അത് ആദിവാസി ആയതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത്. നരവേട്ട തന്നെയായിരുന്നു അന്ന് നടന്നത്. ജീവനുള്ളിടത്തോളം കാലം അതൊന്നും മായ്ക്കാനോ മറക്കാനോ പറ്റില്ല.
അന്നത്തെ ആഘാതമേറ്റവരിൽ പൂർണമായും തിരിച്ചു വരാത്ത ആളുകൾ ഇപ്പോഴുമുണ്ട്. ഇതിനെയൊക്കെ ശരിക്കും നിസാരമായി തെറ്റിദ്ധരിച്ച് ആളുകളിലേക്ക് കൊടുക്കുക എന്ന് പറയുന്നത്, ഒരു മാടമ്പി ധാർഷ്ട്യ മനോഭാവത്തിൽ നിന്നു വരുന്നതല്ലേ. അങ്ങനെ വരാൻ പാടില്ല. ആദിവാസി ആണെന്നോർത്ത് എങ്ങനെയും വ്യാഖ്യാനിക്കാം എന്നാണോ.
അങ്ങനെയൊന്നും ചെയ്യാൻ പാടില്ല ശരിക്കും. അന്ന് അവിടെ മരിച്ചത് യോഗി അണ്ണനും പൊലീസുകാരനും മാത്രമാണ്. വേറെയാരും മരിച്ചിട്ടൊന്നുമില്ല. ആറ് പേരെ തീയിട്ട് കൊല്ലുന്ന സീൻ സിനിമയിൽ കണ്ടു. അതൊന്നും അവിടെ നടക്കാത്ത കാര്യമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ വൈര്യം തീർക്കാൻ ആദിവാസിയെ ഉപയോഗിക്കരുത്. അത്തരം കാര്യങ്ങളിൽ ആളുകൾക്ക് കൃത്യമായ നിലപാട് ഉണ്ടാകണം". - ജാനു വ്യക്തമാക്കി.
"സിനിമ കാണാൻ ഞാൻ വൈകി. സിനിമ കണ്ടപ്പോൾ എനിക്ക് വളരെയധികം പ്രശ്നം തോന്നി. അന്ന് ആളുകൾ സഹിച്ച അവരുടെ വേദനയും ത്യാഗവുമൊക്കെ ലഘൂകരിച്ച് ഇല്ലാതാക്കി കൊണ്ട്, ഒരു പുതിയ ആശയം ജനങ്ങളിലേക്ക് കൊടുക്കുകയല്ലേ ചെയ്യുന്നത്. അത് ശരിക്കും തെറ്റല്ലേ അങ്ങനെ ചെയ്യുന്നത്.
യാഥാർഥ്യം എന്താണെന്നുള്ളത് കൊടുക്കാനുള്ള ചങ്കൂറ്റമില്ലെങ്കിൽ അത് കൊടുക്കാതിരിക്കണം. അതാണ് ചെയ്യേണ്ടത്".- സികെ ജാനു കൂട്ടിച്ചേർത്തു. അതേസമയം ഈ വർഷം മെയിൽ പുറത്തിറങ്ങിയ നരിവേട്ടയ്ക്ക് കഥയൊരുക്കിയിരിക്കുന്നത് അബിൻ ജോസഫ് ആണ്. ബോക്സോഫീസിൽ ചിത്രം മികച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
