

ചെന്നൈ: നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ രൂക്ഷ വിമർശനവുമായി ധനുഷ്. നടിക്കെതിരെയുള്ള സിവില്‍ക്കേസില്‍ കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് ദമ്പതികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. നാനും റൗഡി താൻ സിനിമയ്ക്കിടയിലെ ആരംഭിച്ച നയൻസ്- വിക്കി പ്രണയം സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു എന്നാണ് ധനുഷ് പറയുന്നത്.
4 കോടി ബജറ്റിലാണ് നാനും റൗഡി താൻ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. നയൻതാരയും വിഘ്നേഷും പ്രണയത്തിലായതോടെ ഇരുവരും സെറ്റിലേക്ക് വൈകി വരുന്നത് പതിവായി. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ പലവട്ടമാണ് ചിത്രീകരിച്ചത്. സെറ്റിലെ മറ്റെല്ലാവരെയും വിഘ്‌നേഷ് അവഗണിച്ചു. ഒട്ടും പ്രഫഷനൽ അല്ലാത്ത രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഇവർ കാരണം നിശ്ചയിച്ച ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചില്ല. മാത്രമല്ല ഷൂട്ടിങ്ങും നീണ്ടുപോയി. ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയറക്ടറെ ഫോണിൽ വിളിച്ച് നാനും റൗഡി താൻ സിനിമയുടെ ദൃശ്യങ്ങൾ വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടു. ധനുഷ് അറിയാതെ നടക്കില്ലെന്ന് പറഞ്ഞതോടെ വിഘ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറയുന്നു.
നയൻതാരയെ പ്രധാന കഥാപാത്രമാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. ഈ സിനിമയുടെ നിർമാതാവാണ് ധനുഷ്. നയൻതാരയുടെ ജീവിതം പറഞ്ഞ ഡോക്യു ഫിലിമിൽ ചിത്രത്തിലെ അണിയറ ദൃശ്യങ്ങൾ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് നടൻ കോടതിയെ സമീപിച്ചത്. ധനുഷ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates