

കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാൻ ഇഷ്ടമായിരുന്നുവെന്നും അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും 'ഇഡ്‌ലി കടൈ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് പറഞ്ഞത് വൈറലായിരുന്നു. പൂക്കള്‍ വിറ്റാണ് ഇഡ്ഡലി കഴിക്കാനുള്ള കാശ് താൻ കണ്ടെത്തിയിരുന്നതെന്നും ധനുഷ് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ വൻതോതിലുള്ള വിമർശനമാണ് ധനുഷിന് നേരിടേണ്ടി വന്നത്.
തമിഴിലെ അറിയപ്പെടുന്ന ഒരു സംവിധായകന്റെ മകന് ഇഡ്ഡലി വാങ്ങി കഴിക്കാൻ പണമില്ലേ എന്നായിരുന്നു പ്രധാന വിമർശനം. സിനിമയുടെ പ്രൊമോഷന് വേണ്ടി ധനുഷ് പറഞ്ഞ കഥയാണിതെന്നും വിമർശനമുയർന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ധനുഷ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ പ്രതികരണം.
'ഓഡിയോ ലോഞ്ചിനിടെ, കുട്ടിക്കാലത്ത് ഇഡ്ഡലി വാങ്ങാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. ഒരു സംവിധായകന്റെ മകന് അങ്ങനെയൊരു അവസ്ഥ ഉണ്ടാകുമോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വന്നിരുന്നു. എന്താണ് പറയാനുള്ളത്' എന്നാണ് ധനുഷിനോട് അവതാരകൻ ചോദിച്ചത്. ഒരു വലിയ ചിരിയോടെയാണ് ധനുഷ് ഈ ചോദ്യത്തെ നേരിട്ടത്.
"ഞാൻ ജനിച്ചത് 1983 ലാണ്. 1991 ലാണ് അപ്പ സംവിധായകനാകുന്നത്. ആ ഒരു എട്ട് വർഷം ഞങ്ങൾ കുറച്ച് കഷ്ടപ്പാടിലൂടെയാണ് കടന്നു പോയത്. 1991 ൽ അദ്ദേഹം സിനിമയിൽ വന്നെങ്കിലും 1994 ആയപ്പോഴേക്കും ഞങ്ങൾ നാല് കുട്ടികളായി. എല്ലാവരെയും പഠിപ്പിക്കണം, നന്നായി നോക്കണം. ആ സമയത്ത് അപ്പയ്ക്ക് അതൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു.
1995 ഒക്കെ ആയപ്പോഴെക്കും ജീവിതം കുറച്ച് മെച്ചപ്പെടാൻ തുടങ്ങി. നല്ലൊരു ജീവിതം ഞങ്ങൾക്ക് കിട്ടി തുടങ്ങി. കുട്ടിക്കാലത്ത് നമുക്കത് വേണം ഇത് വേണമെന്നൊക്കെ പറഞ്ഞ് നമ്മൾ അച്ഛനോടും അമ്മയോടും മുത്തശ്ശനോടുമൊക്കെ വാശി പിടിക്കാറില്ലേ. പക്ഷേ തുച്ഛമായ വരുമാനത്തിൽ കുടുംബം മുന്നോട്ട് കൊണ്ടു പോകുന്നവർക്ക് കുട്ടികളുടെ അത്തരം ആവശ്യങ്ങളൊന്നും നടത്തി കൊടുക്കാനാകില്ല.
ഞങ്ങൾ നാല് പേരും വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കി വളർന്നവരാണ്. അതുകൊണ്ട് തന്നെ അവർക്കൊരു ഭാരമാകരുതെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. പിന്നെ വീട്ടിൽ കാശ് ചോദിച്ചാൽ കിട്ടുകയുമില്ല, ചോദിക്കാറുമില്ല. അതുകൊണ്ടാണ് പാടത്ത് ജോലിയൊക്കെ ചെയ്ത് പൂക്കൾ വിറ്റ് ആ പൈസയ്ക്ക് ഇഡ്ഡലി വാങ്ങിച്ചിരുന്നത്".- ധനുഷ് പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് ഇഡ്‌ലി കടൈ റിലീസിനെത്തുന്നത്. അരുൺ വിജയ്, രാജ് കിരൺ, നിത്യ മേനോൻ, ശാലിനി പാണ്ഡെ, സമുദ്രക്കനി, പാർഥിപൻ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
1991 ലാണ് ധനുഷിന്റെ അച്ഛൻ കസ്തൂരി രാജ സിനിമയിൽ അരങ്ങേറുന്നത്. നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുണ്ട് കസ്തൂരി രാജ. ധനുഷ്, സെൽവരാഘവൻ, വിമല ഗീത, കാർത്തിക ദേവി എന്നീ നാല് മക്കളാണ് കസ്തൂരി രാജയ്ക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates