

അഭിമുഖങ്ങളിലൂടെയും തഗ് മറുപടികളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. ആരെയും കൂസാതെയുള്ള ധ്യാനിന്റെ മറുപടി തന്നെയാണ് മലയാളികൾക്ക് ഇഷ്ടവും. ഇപ്പോഴിതാ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്നായിരുന്നു ധ്യാനിനോടുള്ള ചോദ്യം. "നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി", എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.
ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ 'തന്ത്രം' എന്ന നിലയിലാണ് ധ്യാൻ ഇത് പറഞ്ഞതെങ്കിലും അടുത്തിടെ സമാനമായ ഒരു വിവാദത്തിൽ നടൻ അജ്മൽ അമീർ നൽകിയ വിശദീകരണവുമായി ഇതിനുള്ള ബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. അടുത്തിടെ അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഭാഗങ്ങളാണ് പ്രചരിച്ചത്. ലൈംഗികചുവയോടെയുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തു വന്നത്. അതിലൊരു ഭാഗത്ത് അജ്മലിന്റെ മുഖം കാണിക്കുന്നുമുണ്ട്. ‘തന്റെ കല്യാണം കഴിഞ്ഞതല്ലേ’ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ, ‘അതൊന്നും താൻ അറിയേണ്ടെന്നും താമസ സൗകര്യം ഒരുക്കി തരാമെന്നും’ അജ്മൽ പറയുന്നതായും ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഈ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ, തന്റെ പേരിൽ വന്ന വിഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചു കൊണ്ട് അജ്മൽ അമീർ രംഗത്തെത്തി. താനല്ല സന്ദേശങ്ങൾ അയച്ചതെന്നും, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണ് ഇതിന് പിന്നിലെന്നുമാണ് അജ്മലിന്റെ വാദം.
ഇതിന് പിന്നാലെ അക്കൗണ്ട് താൻ മാത്രം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികൾ അജ്മലിനെതിരെ ഗുരുതരമായ മറ്റ് ആരോപണങ്ങളുമായി രംഗത്തെത്തി. അജ്മൽ തങ്ങളെ വിഡിയോ കോൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും പലരും പറയുന്നു.
സിനിമയിൽ തനിക്കൊപ്പം പ്രവർത്തിച്ച സഹതാരങ്ങളോടും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങളുമുണ്ട്. ഈ സംഭവങ്ങളെ പരാമർശിച്ചു കൊണ്ടാണോ ധ്യാനിന്റെ പ്രതികരണം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates