ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക്കാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാൽ അതിനൊപ്പം ചിത്രത്തിന്റെ രാഷ്ട്രീയത്തിന് എതിരെ വിമർശനവും ഉയരുന്നുണ്ട്. ഇപ്പോൾ മാലിക്കിനെക്കുറിച്ചുള്ള സംവിധായകൻ ഒമർ ലുലുവിന്റെ അഭിപ്രായമാണ് വൈറലാവുന്നത്. മറ്റൊരു മെക്സിക്കൻ അപാരതയാണ് മാലിക്ക് എന്നാണ് അദ്ദേഹം കുറിച്ചത്.
''മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം'' എന്നാണ് ഒമറിന്റെ വാക്കുകൾ. മനസിലാകാത്തവർക്കായി ഒരു മെക്സിൻ അപാരതയിലെ യഥാർത്ഥ കഥയെക്കുറിച്ചുള്ള പത്രക്കുറിപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്. ടൊവിനോ നായകനായ മെക്സിക്കൻ അപാരത മഹാരാജാസ് കോളജിലെ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ളതാണ്. വർഷങ്ങളായുള്ള കെഎസ് യുവിന്റെ ആധിപത്യം അവസാനിപ്പിച്ച് എസ്എഫ്ഐ അധികാരത്തിലേറുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത് നേരെ തിരിച്ചാണ് സംഭവിച്ചത്. എസ്എഫ്ഐയുടെ കോട്ടയായ മഹാരാജാസിൽ 2011 ൽ കെഎസ് യു ചെയർമാൻ സീറ്റിൽ വിജയം നേടുകയായിരുന്നു. ജിനോ ജോണാണ് അന്ന് മഹാരാജാസിനെ ഞെട്ടിച്ച് വിജയം നേടിയത്. ഇത് എസ്എഫ് ഐയുടേതാക്കിയാണ് മെക്സിക്കൻ അപാരത എടുത്തത് എന്നായിരുന്നു വിമർശനം.
യാഥാർത്ഥ്യത്തെ വളച്ചൊടിച്ചെന്നാണ് മാലിക്കിനെതിരെയും ഉയരുന്ന പ്രധാന ആരോപണം. 2009 ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവെയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് ചിത്രം. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. സംഭവം നടന്ന സമയത്ത് വിഎസ് അച്യുതാനന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ആയിരുന്നു. എന്നാൽ ബീമാപ്പള്ളി വെടിവെയ്പിനു പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ചിത്രം സംസാരിക്കുന്നില്ലെന്നും വിമർശനമുണ്ട്. എന്തായാലും വലിയ ചർച്ചകൾക്ക് വേദിയാവുകയാണ് ഒമറിന്റെ പോസ്റ്റ്. വെളുപ്പിക്കലിനെക്കുറിച്ചാണോ പറയുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു ഒമറിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates