കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായത് സംഭന്ധിച്ച് പുറത്തുവന്ന വാർത്തകൾ അവാസ്തവമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തികപ്രശ്‌നങ്ങൾ കാരണമാണ് പണം മടക്കി നൽകാൻ കഴിയാതെ പോയതെന്നും തെരഞ്ഞെടുപ്പ് ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ വ്യവഹാരത്തിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ച സംഭവിച്ചെന്നും വാർത്താ കുറിപ്പിൽ ശ്രീകുമാർ മേനോൻ പറഞ്ഞു.
ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന കേസിൽ ഇന്നലെ രാത്രിയാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള വ്യവഹാരം മാത്രമായിരുന്നുവെന്നും സാമ്പത്തികപ്രശ്‌നങ്ങൾ വായ്പാദായകന് ബോധ്യമായതിനെ തുടർന്ന് അദ്ദേഹം കോടതിയിൽ വച്ച് കേസ് പിൻവലിച്ചെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
"കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷൻ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ വ്യവഹാരത്തിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ചവന്നു. കേസിൽ ഹാജരാകുന്നതിൽ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടർന്ന്, നിയമപരമായ നടപടികളോട് പൂർണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള വ്യവഹാരമാണ്. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്‌നങ്ങൾ വായ്പാദായകന് ബോധ്യപ്പെടുകയും തുടർന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയിൽ വെച്ച് കേസ് അദ്ദേഹം പിൻവലിക്കുകയും ചെയ്തു. അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂർണമായി അവസാനിക്കുകയും ചെയ്തു".
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates