
കരിയറിലെ ഏറ്റവും സന്തോഷകരമായ നേട്ടത്തിലാണിപ്പോൾ നടി ദിവ്യ പ്രഭ. ക്യാരക്ടർ റോളുകളിലൂടെ ഇതിനോടകം തന്നെ ദിവ്യപ്രഭ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. 2015 ൽ ഈശ്വരൻ സാക്ഷിയായി എന്ന ടെലിവിഷൻ പരമ്പരയിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ദിവ്യയെ തേടിയെത്തി. ടേക്ക് ഓഫ്, മാലിക്, തമാശ, നിഴൽ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ദിവ്യപ്രഭ ജീവൻ പകർന്നു നൽകി. ദിവ്യപ്രഭയുടെ കരിയറിലെ ചില മികച്ച ചിത്രങ്ങളിലൂടെ.
ദിവ്യപ്രഭയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്. രശ്മി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദിവ്യപ്രഭയെത്തിയത്. രശ്‍മിയുടെ ഭാവങ്ങള്‍ക്ക് സൂക്ഷ്‍മമായ വേഷപകര്‍ച്ചയാണ് ചിത്രത്തില്‍ ദിവ്യ പ്രഭ നല്‍കിയിരിക്കുന്നത്. കരുത്തുറ്റ സ്ത്രീ കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്.
കഷണ്ടിയായതിന്റെ അപകര്‍ഷതാ ബോധത്തില്‍ വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ശ്രീനിവാസന്‍ (വിനയ് ഫോര്‍ട്ട്) എന്ന കോളജ് അധ്യാപകന്റെ കഥയുമായി മലയാളികൾക്ക് മുന്നിലെത്തിയ ചിത്രമാണ് തമാശ. ബബിത ടീച്ചർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദിവ്യപ്രഭയെത്തിയത്. വിനയ് ഫോർട്ടിനൊപ്പമുള്ള ദിവ്യയുടെ കോമ്പോയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കുടുംബങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എങ്ങനെ ഒരു മാഫിയ പോലെ അവരുടെ ഉള്ളില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചര്‍ച്ച ചെയ്ത ചിത്രമാണ് ഫാമിലി. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോര്‍ട്ട്, ദിവ്യപ്രഭയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ദിവ്യപ്രഭയുടെ അഭിനയവും ശ്രദ്ധ നേടിയിരുന്നു.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത് 2017 ലെത്തിയ ചിത്രമായിരുന്നു ടേക്ക് ഓഫ്. ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തിയിരുന്നു. ടേക്ക് ഓഫിൽ ജിൻസി എന്ന കഥാപാത്രമായാണ് ദിവ്യ എത്തിയത്. ‘ശമ്പളമില്ലാതെ വീട്ടിലേക്ക് വരണ്ടാന്ന് പറയുന്ന അപ്പനോട് ഞാൻ പിന്നെന്ത് പറയണം? തിരിച്ചത്തിയാൽ ജീവൻ കിട്ടിയല്ലോ മോളേ എന്ന് പറഞ്ഞ് ഒരു ദിവസം സ്നേഹിക്കും. പിന്നെ കാശില്ലാതെ വന്നതിനെപ്പറ്റി പറഞ്ഞ് വഴക്കാകും. അങ്ങനെയൊരു വീട്ടിലേക്ക് ഞാനെങ്ങനെ തിരിച്ചുപോകും - എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ ഡയലോഗും ഏറെ ചർച്ചയായി മാറിയിരുന്നു.
അപ്പു ഭട്ടതിരി സംവിധാനം ചെയ്ത ചിത്രത്തിൽ സൈക്കോളജിസ്റ്റ് ഡോ ശാലിനി എന്ന കഥാപാത്രമായാണ് ദിവ്യപ്രഭയെത്തിയത്. വളരെ സീരിയസ് ആയ ഒരു കഥാപാത്രമായിരുന്നു നിഴലിലെ ശാലിനിയും. ഒരു സൈക്കോളജിസ്റ്റിന്റെ ഭാവവും സംസാരവുമെല്ലാം അനായാസേനയാണ് ദിവ്യ ചിത്രത്തിൽ കൈകാര്യം ചെയ്തതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates