കൊച്ചി: പത്തുവര്‍ഷക്കാലം സിനിമാ മേഖലക്ക് ദുരന്തമാണ് സര്‍ക്കാര്‍ സമ്മാനിച്ചതെന്ന ഫിലിം ചേംബര്‍ പ്രസിഡന്‍റ് അനില്‍ തോമസിന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. തെരഞ്ഞെടുപ്പ് കാലത്ത് ഒരു സര്‍ക്കാരിനെ ഇറക്കിവിടണമെന്നോ സര്‍ക്കാര്‍ തുടരണമെന്നോ പറയുന്ന സംഘടനയല്ല ഫെഫ്കയെന്നും അനില്‍ തോമസിന്റെ അഭിപ്രായത്തോട് തരിമ്പും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിരവധി സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തിട്ടുണ്ടെന്നും ഫിലിം ചേംബറിനുപോലും അങ്ങനെയൊരു അഭിപ്രായമുള്ളതായി തോന്നുന്നില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ സമകാലിക മലയാളത്തോട് പ്രതികരിച്ചു.
'അനില്‍ തോമസിന്റേത് അദ്ദേഹത്തിന്റെ മാത്രം നിലപാടാണ്. ഫിലിം ചേംബറിന്റേതുപോലുമാണെന്നു തോന്നുന്നില്ല. ഫെഫ്ക രാഷ്ട്രീയ വിഷയങ്ങളില്‍ പൊതുനിലപാടെടുക്കുന്ന സംഘടനയല്ല. ഒരു തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെ ഇറക്കിവിടണമെന്നോ സര്‍ക്കാര്‍ തുടരണമെന്നോ ഫെഫ്ക പറയില്ല. ഇതൊരു തൊഴിലാളി യൂണിയന്‍ ആണ്. അനില്‍ തോമസ് വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അതിനോട് തരിമ്പും യോജിപ്പില്ല. ഫെഫ്കയും അതിനോട് യോജിക്കുന്നില്ല' - ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
'ഒരു തൊഴിലാളി സംഘടന എന്നനിലയില്‍ ദുരന്തംമാത്രമാണ് നല്‍കിയതെന്ന പരാതി ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിരവധി സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുകയും ഞങ്ങളതിനൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കാതലായ എന്തെങ്കിലും തൊഴിലാളി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അതും ഉണ്ടെന്ന് പറയാനാകില്ല. വളരെ ന്യൂട്രല്‍ സമീപനമാണ് സര്‍ക്കാരിന്റേത് എന്നതാണ് ഞങ്ങളുടെ നിലപാട്' - ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നികുതിക്കൊള്ള നടക്കുകയാണെന്നും സിനിമാ മന്ത്രി വ്യവസായത്തിന് ഒന്നും നല്‍കാന്‍ കഴിയാത്ത നിസഹായനായിരുന്നെന്നും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനില്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. മുഖ്യമന്ത്രി ആവശ്യങ്ങള്‍ നടത്തിത്തരാന്‍ സമയം കണ്ടെത്തിയില്ലെന്നും അനില്‍ തോമസ് കുറ്റപ്പെടുത്തി. പുറത്തു പോകാന്‍ ഒരുങ്ങുന്ന സര്‍ക്കാരിന് മുന്‍പുള്ള സര്‍ക്കാരും കഴിഞ്ഞ പത്ത് വര്‍ഷം സിനിമാ മേഖലക്ക് നല്‍കിയത് ദുരന്തം മാത്രമാണെന്നും അനില്‍ ആരോപിച്ചിരുന്നു.
എല്ലാ അധികാരങ്ങളും സ്വന്തം താല്പര്യത്തിന് വേണ്ടി നടത്തുന്ന മുഖ്യമന്ത്രി സിനിമ വ്യവസായത്തിന്റെ ആവശ്യങ്ങൾ ഒന്നും തന്നെ നടത്തി തരാൻ സമയം കണ്ടെത്തിയില്ലെന്നും ബാറുകൾക്ക് പ്രവർത്തന സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം എടുത്ത സർക്കാർ, ഇരട്ട നികുതി ഒഴിവാക്കാൻ പത്തുവർഷമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിക്കാതിരിക്കുകയാണെന്നും അനിൽ തോമസിന്റെ കുറിപ്പിൽ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates